“ഉമ്മൻ‌ചാണ്ടി ജനമനസിൽ നിങ്ങളിലും ഒരുപാട് മുകളിലാണ്”: വിനായകനെതിരെ നടൻ അനീഷ് ജി

കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ വ്യാപകമായ പ്രതിഷേധം സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. ഇപ്പോൾ വിനായകൻറെ പെരുമാറ്റത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് നടൻ അനീഷ് ജി. തൻറെ ഫേസ്ബുക്കിലൂടെയാണ് അനീഷ് പ്രതികരിച്ചിരിക്കുന്നത്.

പ്രേക്ഷകർക്ക് മുന്നിൽ നിങ്ങളോളം സ്വാധീനം ഇന്ന് എനിക്കില്ലയെന്നത് ഒരു യാഥാർഥ്യമാണ്. അതുപോലെ മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി സാർ ജന മനസ്സുകളിൽ നിങ്ങളിലും ഒരുപാട് മുകളിലാണ് എന്നുള്ളതും ഒരു യഥാർഥ്യമാണ്- എന്ന് തൻറെ കുറിപ്പിൽ അനീഷ് വിനായകനെ ഓർമ്മിപ്പിക്കുന്നു.

പോസ്റ്റിൻറെ പൂർണ്ണരൂപം ഇങ്ങനെ

മിസ്റ്റർ വിനായകൻ, ഞാനും നിങ്ങളും ഒരേ ഇൻഡസ്ട്രിയിൽ ഈ നിമിഷവും നില നിൽക്കുന്ന നടന്മാരാണ്. എന്നുവെച്ച്
ഓഡിയൻസിന് മുന്നിൽ നിങ്ങളോളം സ്വാധീനം ഇന്ന് എനിക്കില്ലയെന്നത് ഒരു യാഥാർഥ്യമാണ്. അതുപോലെ മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിസാർ ജന മനസുകളിൽ നിങ്ങളിലും ഒരുപാട് മുകളിലാണ് എന്നുള്ളതും ഒരു യഥാർഥ്യമാണ്.

രാഷ്ട്രീയ കാഴ്ചപ്പാടുകൾക്ക് അപ്പുറമാണ് അദ്ദേഹം സമൂഹത്തിൽ ചെലുത്തിയ സ്വാധീനം. അതുകൊണ്ടാണ് സുഹൃത്തെ, പത്രങ്ങളുടെ ഒന്നാം പേജ് മുഴുവൻ ആ മഹത് വ്യക്തി നിറഞ്ഞുനിന്നതും കഴിഞ്ഞ മൂന്നുദിവസത്തെ കാഴ്ചകൾ താങ്കളെ അസ്വസ്തപ്പെടുത്തുകയും ചെയ്യുന്നത്. നല്ലൊരു അഭിനേതാവ് എന്ന നിലയിൽ നിങ്ങളോടുള്ള ഇഷ്ടം വെച്ചുകൊണ്ടുതന്നെ പറയട്ടെ. താങ്കളുടെ ഈ പരാമർശം വളരെ നിർഭാഗ്യകരമായിപ്പോയി

കഴിഞ്ഞ ദിവസം ആരാണ് ഈ ഉമ്മൻ ചാണ്ടി, ഉമ്മൻ ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി എന്നൊക്കൊണ് ഫേസ്ബുക്ക് ലൈവിലൂടെ വിനായകൻ ചോദിച്ചത്. ‘ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിർത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മൻ ചാണ്ടി ചത്ത് അതിന് ഞങ്ങൾ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മക്കറിയില്ലെ ഇയാൾ ആരോക്കെയാണെന്ന്’ – വിനായകൻ ലൈവിൽ ചോദിച്ചു.

വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായതിന് പിന്നാലെ താരം പോസ്റ്റ് വലിച്ചിരുന്നു. എന്നാൽ, അതിനകം വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെട്ടു. വ്യാപക പ്രതിഷേധമാണ് വിനായകനെതിരെ ഉയർന്നിട്ടുള്ളത്. താരത്തിൻറെ ഫേസ്ബുക്കിലെ മറ്റ് പോസ്റ്റുകൾക്ക് താഴെ കമൻറുകൾ നിറയുന്നുണ്ട്. താരം പിന്നീട് ഈ വിഷയത്തിൽ പ്രതികരണം ഒന്നും നടത്തിയിട്ടില്ല.

Advertisement