മാതൃഭൂമി ന്യൂസ് സ്പോർട്സ് എഡിറ്റർ പി.ടി.ബേബി അന്തരിച്ചു

Advertisement

കൊച്ചി: മാതൃഭൂമി ന്യൂസ് എഡിറ്റര്‍ (സ്പോര്‍ട്സ്) പി.ടി. ബേബി (50) അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച വൈകീട്ട് 4.40-നായിരുന്നു അന്ത്യം. ഏറെനാളായി ചികിത്സയിലായിരുന്നു.

1996-ല്‍ മാതൃഭൂമി കണ്ണൂര്‍ യൂണിറ്റില്‍ ജേണലിസ്റ്റ് ട്രെയിനായി ചേര്‍ന്ന ബേബി പിന്നീട് കോഴിക്കോട് സെന്‍ട്രല്‍ ഡസ്‌കില്‍ സബ് എഡിറ്ററായി. അതിനിടെയാണ് സ്പോര്‍ട്സ് ഡസ്‌കിനൊപ്പം ചേര്‍ന്നത്. പിന്നീട് ദീര്‍ഘകാലം മാതൃഭൂമിയുടെ സ്പോര്‍ട്സ് വിഭാഗത്തിന്റെ പ്രധാന ചുമതലക്കാരിലൊരാളായി. ലണ്ടന്‍ ഒളിമ്പികസ്, 2018 റഷ്യ ലോകകപ്പ് ഫുട്‌ബോള്‍, 2011 ഏകദിന ക്രിക്കറ്റ് ലോകകപ്പ്, ദേശീയ ഗെയിംസ്, ഐ.പി.എല്‍,ഫെഡറേഷന്‍ കപ്പ് ഫുട്ബോള്‍, സന്തോഷ് ട്രോഫി തുടങ്ങിയ മത്സരങ്ങള്‍ മാതൃഭൂമിക്കുവേണ്ടി റിപ്പോര്‍ട്ട് ചെയ്തു.

കൊച്ചിയില്‍ സീനിയര്‍ സബ് എഡിറ്ററായും ചീഫ് സബ് എഡിറ്ററായും ചീഫ് റിപ്പോര്‍ട്ടറായും ആലപ്പുഴയില്‍ ചീഫ് സബ് എഡിറ്ററായും പ്രവര്‍ത്തിച്ച ശേഷം 2018-ല്‍ കോഴിക്കോട് സ്പോര്‍ട്സ് ന്യൂസ് എഡിറ്ററായി ചുമതലയേറ്റു. റിപ്പോര്‍ട്ടിങ്ങിനൊപ്പം പത്രരൂപകല്‍പനയിലും മികവുകാട്ടി. അര്‍ജന്റീന ലോകകപ്പ് നേടിയപ്പോള്‍ മെസി മുത്തം എന്ന തലക്കെട്ടോടെ ബേബി രൂപകല്‍പന ചെയ്ത മാതൃഭൂമിയുടെ ഒന്നാം പേജ് ന്യൂസ് പേപ്പര്‍ ഡിസൈന്‍ വെബ്സൈറ്റിന്റെ അന്താരാഷ്ട്ര ന്യൂസ് പേപ്പര്‍ ഡിസൈന്‍ മത്സരത്തില്‍ സ്വര്‍ണമെഡല്‍ നേടി. ഈ പുരസ്‌കാരത്തില്‍ വെങ്കലവും ബേബി രൂപകല്‍പന ചെയ്ത പേജിനായിരുന്നു. പെലെ അന്തരിച്ചപ്പോഴുള്ള കെടാവിളക്ക് എന്ന പേജിനായിരുന്നു ഇത്.

എറണാകുളം ജില്ലയിലെ ഏഴക്കരനാട് പുളിക്കല്‍ വീട്ടില്‍ പരേതരായ തോമസിന്റെ റാഹേലിന്റെയും മകനാണ്. ഭാര്യ: പരേതയായ സിനി. മക്കള്‍: ഷാരോണ്‍, ഷിമോണ്‍. സഹോദരങ്ങള്‍: പരേതനായ പി.ടി.ചാക്കോ, ഏലിയാമ്മ, സാറായി, പി.ടി. ജോണി, പരേതയായ അമ്മിണി. സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് നീറാംമുകള്‍ സെയ്ന്റ് പീറ്റേഴ്സ് ആന്റ് സെയ്ന്റ് പോള്‍സ് പള്ളി സെമിത്തേരിയില്‍.

Advertisement