കല്യാണത്തലേന്ന് വധുവിന്റെ മുന്നിലിട്ട് പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുമായി തെളിവെടുപ്പ്… പ്രതിഷേധം

Advertisement

വര്‍ക്കലയില്‍ മകളുടെ വിവാഹ തലേന്ന് പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ തെളിവെടുപ്പിന് എത്തിച്ചു. പ്രതികളായ ജിഷ്ണു, ജിജിന്‍, ശ്യാം, മനു എന്നിവരെയാണ് കൊല്ലപ്പെട്ട രാജുവിന്റെ വടശ്ശേരിക്കോണത്തെ വീട്ടില്‍ എത്തിച്ചത്. പ്രതികളെ എത്തിച്ചപ്പോള്‍ ബന്ധുക്കളുടെ വലിയ പ്രതിഷേധമാണുണ്ടായത്. തുടര്‍ന്ന് തെളിവെടുപ്പ് നടത്താനാകാതെ പൊലീസ് പ്രതികളുമായി മടങ്ങി.
പ്രതികളെ എത്തിക്കുമെന്ന് അറിഞ്ഞ് മരിച്ച രാജുവിന്റെ ബന്ധുക്കളും നാട്ടുകാരും അടക്കം നിരവധി പേരാണ് വീട്ടിലെത്തിയത്. പോലീസ് വാഹനത്തിന് നേരെ ബന്ധുക്കള്‍ പാഞ്ഞടുത്തു. ആറ്റിങ്ങല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടതിന് പിന്നാലെയാണ് തെളിവെടുപ്പിനായി അന്വേഷണ സംഘം ഇവരുമായി രാജുവിന്റെ വീട്ടിലെത്തിയത്.
രാജുവിനെ അക്രമിക്കുന്നതിന് മുന്‍പ് പ്രതികള്‍ മദ്യപിച്ച വര്‍ക്കല ക്ലിഫിലെ ബാറിലെത്തി തെളിവെടുപ്പ് നടത്തിയതിന് ശേഷമാണ് രാജുവിന്റെ വീട്ടിലെത്തിയത്. കഴിഞ്ഞ 27ന് രാത്രിയാണ് കല്ലമ്പലം വടശ്ശേരിക്കോണം സ്വദേശി രാജുവിനെ നാലംഗ സംഘം വീട്ടില്‍ കയറി ആക്രമിച്ചത്. രാജുവിന്റെ മകള്‍ ശ്രീലക്ഷ്മിയെ പ്രതികളിലൊരാളായ ജിഷ്ണു വിവാഹം ആലോചിച്ച് സമീപിച്ചിരുന്നു. എന്നാല്‍ ഇത് നിരസിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

Advertisement