തൃശൂരിൽ താലി കെട്ട് കഴിഞ്ഞ് വരൻറെ വീട്ടിലെത്തിയ വധു വിവാഹത്തിൽ നിന്ന് പിന്മാറി

Advertisement

തൃശൂർ: താലി കെട്ട് കഴിഞ്ഞ് വരൻറെ വീട്ടിലെത്തിയ വധു വരൻറെ വീട് കണ്ടതോടെ വിവാഹത്തിൽ നിന്ന് പിന്മാറി. തൃശൂർ ജില്ലയിലെ കുന്നംകുളത്താണ് സംഭവം, കുന്നംകുളം തെക്കേപുറത്താണ് വരന്റെ വീട് കാരണം വിവാഹ മുടങ്ങിയത്.

താലികെട്ടും മറ്റു ചടങ്ങുകളും കഴിഞ്ഞ് വരന്റെ വീട്ടിൽ കയറുന്ന ചടങ്ങിനായി വധു വരന്റെ വീട്ടിലെത്തി. വീട്ടിലേക്ക് വലതുകാൽ വച്ച് കയറുമ്പോഴാണ് വീട് വധുവിൻറെ ശ്രദ്ധയിൽ പെടുന്നത്. ഇതോടെ വധു വീട്ടിൽ കയറുന്ന അരിയും പൂവും എറിഞ്ഞ് സ്വീകരിക്കുന്ന ചടങ്ങിന് മുൻപ് തിരികെ ഓടുകയായിരുന്നു.

ഈ വീട്ടിലേക്ക് താൻ വരില്ല എന്നു ഉറക്കെ വിളിച്ചു പറഞ്ഞായിരുന്നു വധുവിൻറെ ഓട്ടം. വധു ഓടുന്നത് കണ്ടു പരിഭ്രമിച്ച ബന്ധുക്കൾ പിന്നാലെ ചെന്ന് വധുവിനെ ബലമായി പിടിച്ചു കൊണ്ടുവന്നു. പലരും പല രീതിയിലും ചടങ്ങിൽ പങ്കെടുക്കാൻ വധുവിനോട് ആവശ്യപ്പെട്ടു. ചടങ്ങ് നടന്നതിനുശേഷം പിന്നീട് കാര്യങ്ങൾ ചർച്ച ചെയ്യാമെന്ന് വധുവിനോട് പലരും പറഞ്ഞെങ്കിലും വധു തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. അഞ്ച് സെൻറ് ഭൂമിയിലാണ് ദിവസ വേതനക്കാരനായ വരൻറെ വീട്. ഓടും ഓലയും കൂടാതെ കുറെ ഭാഗങ്ങൾ ഷീറ്റും ഒക്കെയായുള്ള വീട്ടിൽ ഒരു പെൺകുട്ടിക്ക് വേണ്ട മിനിമം സ്വകാര്യതപോലും ലഭിക്കില്ലെന്ന വധുവിൻറെ പരാതിയിൽ വീട്ടുകാർ കൂടി ആശങ്കയിലായതോടെ സംഭവം പൊലീസ് സ്റ്റേഷനിലെത്തി.

തീരുമാനത്തിൽ വധു ഉറച്ചു നിന്നതോടെ, വധുവിന്റെ അച്ഛനെയും അമ്മയെയും വിവാഹ മണ്ഡപത്തിൽനിന്നും വിളിച്ചുവരുത്തി. മകളോട് ചടങ്ങിൽ പങ്കെടുക്കണമെന്ന് ഇവരും ആവശ്യപ്പെട്ടു. വധു സമ്മതിച്ചില്ല. ഇതോടെ പ്രശ്നം സംഘർഷത്തിലേക്ക് മാറി. വരൻറെ ബന്ധുക്കളും വധുവിൻറെ ബന്ധുക്കളും തമ്മിൽ സംഘർഷാവസ്ഥയിലെത്തി. ഇതിനിടെ വധു വരനെയും വരൻ വധുവിനെയും തള്ളി പറഞ്ഞു. പ്രശ്നം കൈവിട്ട് പോവുകയാണെന്ന് മനസ്സിലാക്കിയപ്പോൾ നാട്ടുകാരാണ് പൊലീസിനെ വിരമറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസുകാരും വധുവിനോട് വീട്ടിൽ കയറണമെന്ന് ആവശ്യപ്പെട്ടിട്ടും വധു വഴങ്ങിയില്ല.

പൊലീസുകാർ ഇടപെട്ട് വധുവിനെ വധുവിന്റെ വീട്ടിലേക്കും വരനെ വരന്റെ വീട്ടിലേക്കും പറഞ്ഞയയ്ക്കുകയായിരുന്നു. കേസിൻറെ ചർച്ച ബുധനാഴ്ച നടക്കുമെന്ന് പൊലീസ് വിശദമാക്കി. ഈ വീട്ടിലാണ് സഹോദരങ്ങളായ ഏഴുപേരുടെയും വിവാഹങ്ങൾ നടന്നിട്ടുള്ളതെന്നും അവർക്ക് ആർക്കും ഇല്ലാത്ത പ്രശ്‌നമാണ് വധുവിന് ഉള്ളതെന്നുമാണ് വരൻറെ ബന്ധുക്കൾ വിശദമാക്കുന്നത്. വീട്ടിൽ ശൗചാലയം ഇല്ലാത്തതിന്റെ പേരിൽ വിവാഹത്തിൽനിന്നും യുവതികൾ പിന്മാറുന്നതും പിണങ്ങി പോരുന്നതുമായ കാഴ്ചകൾക്കിടെയാണ് തൃശൂരിൽ വീട് വിവാഹത്തിൽ വില്ലനായത്.

Advertisement