കല്യാണം കഴിഞ്ഞ് വരന്റെ വീട്ടിലെത്തിയ വധു വരന്റെ വീട് കണ്ടെതോടെ വിവാഹ ബന്ധം ഉപേക്ഷിക്കാന്‍ ശ്രമം

താലി കെട്ടു കഴിഞ്ഞ് വരന്റെ വീട്ടിലെത്തിയ വധു വിവാഹത്തില്‍ നിന്നും പിന്മാറി. വരന്റെ വീട് കണ്ടെതോടെയാണ് വധു വിവാഹ ബന്ധം ഉപേക്ഷിക്കാന്‍ നിര്‍ബന്ധം പിടിച്ചത്. സംഭവം ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനും വഴിയൊരുക്കി. പിന്നാലെ പോലീസ് എത്തി വിഷയം ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞു രംഗം ശാന്തമാക്കുകയായിരുന്നു.
കുന്നംകുളത്താണ് നാടകീയ സംഭവങ്ങള്‍. കുന്നംകുളം തെക്കോപുറത്താണ് വരന്റെ വീടിന്റെ ശോചനീയാവസ്ഥ വിവാഹം മുടങ്ങാന്‍ കാരണമായത്. താലികെട്ടും മറ്റു ചടങ്ങുകളും കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് കയറുന്ന ചടങ്ങിനിടെയാണ് വധു വീട് ശ്രദ്ധിച്ചത്. പിന്നാലെ വധു വീട്ടിലേക്ക് കയറാന്‍ കൂട്ടാകാതെ ബന്ധം വേര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ട് തിരിഞ്ഞോടി.
ഈ വീട്ടിലേക്ക് താന്‍ വരില്ലെന്ന് വിളിച്ചു പറഞ്ഞാണ് വധു പിന്തിരിഞ്ഞോടിയത്. വധു ഓടുന്നതു കണ്ട് ബന്ധുക്കള്‍ പരിഭ്രമിച്ചു. പിന്നാലെ ചെന്ന് ഇവര്‍ വധുവിനെ ബലമായി തിരികെ കൊണ്ടു വന്നു. ചടങ്ങ് തീര്‍ക്കാന്‍ ബന്ധുക്കള്‍ വധുവിനോട് ആവശ്യപ്പെട്ടു. ചടങ്ങുകള്‍ കഴിഞ്ഞ് വിഷയം എല്ലാവരും ചേര്‍ന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കാമെന്നു പറഞ്ഞെങ്കിലും വധു തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു.
ദിവസ വേതനക്കാരനാണ് വരന്‍. അഞ്ച് സെന്റ് ഭൂമിയിലാണ് വീട്. ഓടും ഓലയും കുറേ ഭാഗങ്ങള്‍ ഷീറ്റും ഉപയോഗിച്ചാണ് വീട് നിര്‍മിച്ചത്. ഒരു പെണ്‍കുട്ടിക്കു വേണ്ട മിനിമം സ്വകാര്യത പോലും വീട്ടില്‍ ലഭിക്കില്ലെന്ന് വധു വ്യക്തമാക്കി. ഇതോടെ ബന്ധുക്കള്‍ ആശങ്കയിലായി.
തീരുമാനത്തില്‍ വധു ഉറച്ചു നിന്നതോടെ യുവതിയുടെ മാതാപിതാക്കളെ വിളിച്ചു വരുത്തി. എന്നിട്ടും യുവതി സമ്മതിച്ചില്ല. അതിനിടെ വധുവും വരനും പരസ്പരം തള്ളി പറയുകയും ചെയ്തതോടെ പ്രശ്‌നം ഇരു വിഭങ്ങള്‍ തമ്മിലുള്ള സംഘര്‍ത്തിന് വഴിവച്ചു. പ്രശ്‌നം കൈവിട്ടതോടെ നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. പൊലീസും വീട്ടില്‍ കയറാന്‍ വധുവിനോട് ആവശ്യപ്പെട്ടെങ്കിലും യുവതി ചെവിക്കൊണ്ടില്ല.
പൊലീസുകാര്‍ ഇടപെട്ട് വധുവിനെ സ്വന്തം വീട്ടിലേക്ക് മടക്കി അയച്ചു. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.

Advertisement