നായ കടിച്ചു, ആശുപത്രിയിൽ ഇൻജക്ഷൻ എടുത്ത് മടങ്ങവെ അപ്രതീക്ഷിത ദുരന്തം; യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: നായ കടിച്ചതിനെ തുടർന്ന് ആശുപത്രിയിലെത്തി ഇൻജക്ഷൻ എടുത്ത് മടങ്ങവെ ബൈക്ക് അപകടത്തിൽപ്പെട്ട യുവാവ് മരിച്ചു. പൂവത്തൂർ കമല ഭവൻ പണയിൽ വീട്ടിൽ മധുസൂദനൻ നായർ, മിനി ദമ്പതികളുടെ മൂത്ത മകൻ മിഥുൻ (28) ആണ് മരിച്ചത്. ഗുരുതര പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച മിഥുൻ ചികിത്സയിലിരിക്കെയാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ജില്ലാ ആശുപത്രിക്ക് മുന്നിലായിരുന്നു അപകടം. നാല് ദിവസത്തോളം ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങളെല്ലാം വിഫലമാക്കിയാണ് മിഥുൻ മരണത്തിന് കീഴടങ്ങിയത്.

തിങ്കളാഴ്ച രാവിലെയാണ് മിഥുനെ നായ കടിച്ചത്. ഇതിനെ തുടർന്ന് ഇൻജക്ഷൻ എടുക്കാൻ ജില്ല ആശുപത്രിയിൽ എത്തിയതായിരുന്നു മിഥുൻ. ഇൻജക്ഷൻ എടുത്ത ശേഷം തിരികെ ബൈക്കിൽ വീട്ടിലേക്ക് മടങ്ങവേ മാർക്കറ്റ് ജങ്ഷനിൽനിന്നും വന്ന മറ്റൊരു ബൈക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്. ഗുരുതര പരിക്കേറ്റ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിൽ കഴിയവെയാണ് മരണം. അവിവാഹിതനാണ് മിഥുൻ. ഏക സഹോദരൻ ദീക്ഷിത്ത്.

Advertisement