ഇന്ത്യൻ സർക്കസിന്റെ കുലപതി ജമിനി ശങ്കരൻ അന്തരിച്ചു

Advertisement

കണ്ണൂർ: ജംബോ, ജമിനി സർക്കസ് സ്ഥാപകൻ ജമിനി ശങ്കരൻ അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു മരണം. 99 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നു വീട്ടിൽ വിശ്രമത്തിൽ ആയിരുന്നു അദ്ദേഹം. സംസ്കാരം മറ്റന്നാൾ നടക്കും. ഇന്ത്യൻ സർക്കസിന്റെ കുലപതി എന്നാണ് അറിയപ്പെടുന്ന ജമിനി ശങ്കരൻ ജെമിനി, ജംബോ, ഗ്രേറ്റ് റോയൽ സർക്കസുകളടക്കം 5 സർക്കസ് കമ്പനികളുടെ ഉടമ ആയിരുന്നു.

ഇന്ത്യൻ സർക്കസിനെ ലോക ശ്രദ്ധയിൽ കൊണ്ടു വന്നവരിൽ പ്രമുഖനായിരുന്നു ജെമിനി ശങ്കരൻ എന്ന മൂർക്കോത്ത് വേങ്ങക്കണ്ടി ശങ്കരൻ. 1951 ൽ ആണ് ജമിനി ശങ്കരൻ സൂറത്തിനടുത് ബില്ലിമോറിയിൽ ജമിനി സർക്കസ് തുടങ്ങിയത്. പിന്നീട് 1977 ഒക്ടോബർ 2 ന് ജംബോ സർക്കസും തുടങ്ങി. കണ്ണൂർ വാരത്ത് 1924 ജൂൺ 13 ആയിരുന്നു ജനനം.

രണ്ടാം ലോകമഹായുദ്ധകാലത്ത് സൈന്യത്തിൽ വയർലെസ് വിഭാഗത്തിൽ നാലുകൊല്ലം സേവനം ചെയ്തിട്ടുണ്ട് എം വി ശങ്കരൻ. സൈനിക ജീവിതം അവസാനിപ്പിച്ച് മടങ്ങി എത്തിയ ശേഷം സർക്കസിൻറെ ലോകത്തിലേക്ക് സജീവമാവുകയായിരുന്നു. ട്രെപ്പീസ് ഹൊറിസോണ്ടൽ ഇനങ്ങളിലെ പ്രകടനം അദ്ദേഹത്തിന് ഏറെ ആരാധകരെ സൃഷ്ടിച്ചു. ബോസ് ലയൺ സർക്കസിൽ കലാകാരനായി തുടങ്ങിയ അദ്ദേഹം പിന്നീട് ഗ്രേറ്റ് റെയ്മൻ സർക്കസിലെത്തി. അഞ്ച് വർഷത്തോളം സർക്കസ് കലാകാരനായി ജീവിച്ച ശേഷമാണ് സ്വന്തം സർക്കസ് കമ്പനി തുടങ്ങാനുള്ള ശ്രമങ്ങൾ അദ്ദേഹം ആരംഭിച്ചത്.

മഹാരാഷ്ട്രയിലെ വിജയ സർക്കസ് വാങ്ങി വിപുലീകരിച്ച് പ്രവർത്തനം തുടങ്ങിയതോടെയാണ് ശങ്കരൻ ജെമിനി ശങ്കരനായത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സർക്കസ് കമ്പനിയായി ജെമിനി വളർന്നത് ശരവേഗത്തിലായിരുന്നു.പിന്നീടാണ് ജെമിനിയുടെ സഹോദര സ്ഥാപനമായി ജംബോ സർക്കസ് ആരംഭിച്ചത്. സർക്കസിനൊപ്പം നാട്ടിലെ രാഷ്ട്രീയ സാംസ്കാരിക രംഗത്തും അദ്ദേഹം സജീവമായിരുന്നു.

Advertisement