കെടിയുവിലും ആര്‍ത്തവ അവധി; എല്ലാ കോളജുകള്‍ക്കും ബാധകം

തിരുവനന്തപുരം: വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവ അവധി നല്‍കാന്‍ സാങ്കേതിക സര്‍വകലാശാല തീരുമാനിച്ചു. സിന്‍ഡിക്കറ്റ് ഏകകണ്ഠമായി അംഗീകാരം നല്‍കി. സര്‍വകലാശാലയ്ക്ക് കീഴിലെ എല്ലാ കോളജുകള്‍ക്കും ബാധകമായിരിക്കും.

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ എല്ലാ സർവകലാശാലകളിലും ആർത്തവാവധി നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നടപ്പാക്കിയ ആർത്തവാവധി മാതൃകയാണ് സംസ്ഥാന വ്യാപകമാക്കാൻ പരിഗണിക്കുന്നത്.

വിദ്യാർഥി യൂണിയന്റെ ആവശ്യപ്രകാരമാണ് കുസാറ്റിൽ ആർത്തവാവധി നൽകാൻ തീരുമാനിച്ചത്. ആർത്തവസമയത്ത് വിദ്യാർഥിനികൾ അനുഭവിക്കുന്ന മാനസിക ശാരീരിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് തീരുമാനം. വിദ്യാർഥികൾക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75% ഹാജരാണ് വേണ്ടത്. എന്നാൽ, ആർത്തവാവധി പരിഗണിച്ച് വിദ്യാർഥിനികൾക്ക് 73% ഹാജരുണ്ടായാലും പരീക്ഷയെഴുതാം എന്ന ഭേദഗതിയാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല കൊണ്ടുവന്നത്. ഇതു സാങ്കേതിക സർവകലാശാലയിലും നടപ്പാക്കാനാണു തീരുമാനമായത്.

Advertisement