ജപ്തി: വിധവയെ സന്ധ്യാസമയത്ത് ബാങ്ക് ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് വീട്ടിൽനിന്ന് ഇറക്കിവിട്ടു

Advertisement

ഓടപ്പുഴ (കണിച്ചാർ): ജപ്തി ചെയ്യുന്നതിനായി വിധവയെയും മകനെയും സന്ധ്യാസമയത്ത് ബാങ്ക് ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് ബലമായി വീട്ടിൽ നിന്ന് ഇറക്കി വിട്ടു. കണിച്ചാർ പഞ്ചായത്തിലെ കൊളക്കാടിന് സമീപം ഓടപ്പുഴയിൽ ചൊവ്വാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം. ബാങ്ക് ഓഫ് ബറോഡയിൽ നിന്ന് എടുത്ത വായ്പ തുകയും പലിശയും തിരിച്ചടച്ചില്ല എന്ന കാരണം പറഞ്ഞാണ് വിധവയായ കാവളത്തുങ്കൽ ഓമനയേയും മകനെയും ഇറക്കിവിട്ടത്. വീട് പൂട്ടി സീൽ ചെയ്തു. മുന്നിൽ ജപ്തി സംബന്ധിച്ച ബോർഡും സ്ഥാപിച്ചു.

വീട് വയ്ക്കുന്നതിനായി ഐഎവൈ പദ്ധതി പ്രകാരം മൂന്ന് ലക്ഷം രൂപ ലഭിച്ചിരുന്നു. എസ്ടി വിഭാഗത്തിൽപെട്ട ഓമനയും ഭർത്താവ് വിൻസന്റും ചേർന്ന് 2016ൽ 8 ലക്ഷം രൂപ വായ്പ എടുക്കുകയും ചെയ്തു. വീട് പണി പൂർത്തിയായതിന് പിന്നാലെ വിൻസെന്റ് കാൻസർ രോഗം ബാധിതനായി. ചികിത്സയ്ക്ക് വൻതുക ചെലവായതോടെ വായ്പ തിരിച്ചടയ്ക്കൽ മുടങ്ങി. രണ്ടര വർഷം മുൻപ് വിൻസെന്റ് മരിച്ചു.

പിന്നീട് കോവിഡും ലോക്ക്ഡൗണുമായതോടെ സാമ്പത്തിക സ്ഥിതി പൂർണമായി തകർന്നെന്ന് ഓമന പറയുന്നു. രണ്ട് ആൺമക്കളിൽ ഒരാൾ ഡൽഹിയിൽ ഡ്രൈവറായി ജോലി ചെയ്യുന്നു. രണ്ടാമത്തെ മകൻ കർഷക തൊഴിലാളിയാണ്. ഓമന തൊഴിലുറപ്പ് പണികൾക്ക് പോകുന്നുണ്ട്. പലിശ അടക്കം ഇപ്പോൾ തുക 13 ലക്ഷം ആയിട്ടുണ്ട്. പണം തിരിച്ചടയ്ക്കാൻ സാവകാശം ലഭിക്കുമെന്നും സർക്കാർ ഇടപെടുമെന്നുമുള്ള പ്രതീക്ഷയിലാണ് ഓമന.

Advertisement