വിഷ്ണുപ്രിയയുടെ കൊലപാതകം: തെളിവായത് അവസാന ഫോൺകോൾ

കണ്ണൂർ : പാനൂർ പ്രണയപ്പകയെ തുടർന്ന് നടത്തിയ കൊലപാതകത്തിൽ അന്വേഷണത്തിന് വഴിത്തിരിവായത് വിഷ്ണുപ്രിയയുടെ അവസാനത്തെ ഫോൺകോൾ.

വിഷ്ണുപ്രിയയുടെ ഫോണിലേക്ക് വന്ന കോൾ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണമാണ് ശ്യാംജിത്തിൽ കൊണ്ടെത്തിച്ചത്. പ്രതി വീട്ടിലേക്ക് എത്തുമ്പോൾ യുവതി പൊന്നാനിയിലെ ഒരു സുഹൃത്തുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ശ്യാംജിത്ത് വന്നിട്ടുണ്ടെന്ന് ആ സുഹൃത്തിനോട് പറയുകയും ചെയ്തു.

ശ്യാംജിത്തിന്റെ പേര് പറഞ്ഞ് ഉറക്കെ നിലവിളിച്ചെന്നും പിന്നെ ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ലെന്നും സുഹൃത്ത് പറഞ്ഞു. ശ്യാംജിത്തിനെ വീട്ടിൽ ആർക്കും അറിയില്ലായിരുന്നു. യുവതിയുടെ ഫോണിൽ നിന്ന് തന്നെയാണ് ഇയാളുടെ നമ്പർ കണ്ടെടുത്തത്. നമ്പറിന്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണമാണ് ശ്യാംരാജിന്റെ അച്ഛൻ നടത്തുന്ന ഹോട്ടലിൽ എത്തിച്ചത്.

ആദ്യം പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും പ്രതി പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു.കൊല നടത്തിയ ശേഷം കത്തിയും ചുറ്റികയും മറ്റ് ആയുധങ്ങളും ബാഗിലാക്കി കുളത്തിൽ താഴ്‌ത്തി. പിന്നെ ഒന്നും അറിയാത്ത പോലെ ബൈക്കിൽ വീട്ടിലെത്തി കുളിച്ചൊരുങ്ങി ഹോട്ടലിലെത്തി. പ്രതിയുടെ മുഖത്ത് ഒരു ഭാവ വ്യത്യാസവും ഉണ്ടായിരുന്നില്ലെന്നാണ് എല്ലാവരും പറയുന്നത്. തെളിവെടുപ്പ് നടക്കുന്ന സമയത്തും പ്രതി നിർവികാരനായിരുന്നു.

Advertisement