നീലച്ചിത്ര വെബ് സീരീസ്; സംവിധായകയ്ക്കെതിരെ പരാതിയുമായി മറ്റൊരു യുവാവും രം​ഗത്ത്

Advertisement

തിരുവനന്തപുരം: സിനിമാ അഭിനയ മോഹവുമായെത്തിയ യുവാവിനെ കരാറിൽ കുടുക്കി ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചെന്നു പരാതിക്കു പിന്നാലെ സമാനമായ അനുഭവം വെളിപ്പെടുത്തി മറ്റൊരു യുവാവും കൂടി രംഗത്ത്. ദീപാവലി ദിനത്തിൽ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാനിരിക്കുന്ന വെബ് സീരീസ് മാതൃകയിലുള്ള ചിത്രത്തിന്റെ അണിയറക്കാർക്കെതിരെ വെങ്ങാനൂർ സ്വദേശിയായ യുവാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തതിനു പിന്നാലെയാണ് വെളിപ്പെടുത്തലുമായി ബാലരാമപുരം സ്വദേശിയായ 35 വയസ്സുകാരനും രംഗത്തെത്തിയത്.

വെങ്ങാനൂർ സ്വദേശിയുടെ പരാതിയിൽ പ്രതിയായ കവടിയാർ സ്വദേശിയായ വെബ് സീരീസ് സംവിധായികയ്ക്കും ഒടിടി പ്ലാറ്റ്ഫോമിനെതിരെയുമാണ് ബാലരാമപുരം സ്വദേശിയുടെയും പരാതി.

ഹ്രസ്വ ചിത്രമെന്ന പേരിൽ ചിത്രീകരിച്ച വെബ് സീരീസിൽ ഒന്ന് ഒടിടിയിൽ റിലീസായതിനു പിന്നാലെയാണ് താൻ ചതിയിൽപെട്ടതെന്നു മനസ്സിലാക്കിയതെന്നു യുവാവ് പറയുന്നു. കോവിഡ് കാലത്ത് ജോലിയില്ലാതെ സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നതിനിടെയാണ് ഹ്രസ്വ ചിത്രത്തിലേക്കു വിളി വന്നത്. സുഹൃത്തിന്റെ ക്ഷണം അനുസരിച്ചാണ് അഭിനയിക്കാൻ എത്തിയത്. നായകന്റെ കൂട്ടുകാരനായി ഒരു ചിത്രത്തിലും മറ്റൊരു ചിത്രത്തിൽ സെക്യുരിറ്റിക്കാരനായും വേഷമിട്ടു. രണ്ട് ചിത്രങ്ങൾക്കുമായി ആകെ മൂന്ന് ദിവസത്തെ ചിത്രീകരണം, മൂവായിരം രൂപ പ്രതിഫലമായി നൽകി. ചിത്രം പുറത്തിറങ്ങിയതിനു പിന്നാലെ നീലചിത്ര നായകനെന്ന പേര് വീണു. അപമാന ഭാരത്താൽ പുറത്തിറങ്ങാൻ കഴിയുന്നില്ലെന്നും യുവാവ് പറയുന്നു. പൊലീസിൽ പരാതിപ്പെടാനുള്ള ധൈര്യമില്ലാത്തതിനാലാണ് പരാതിയുമായി മുന്നോട്ടു പോകാതിരുന്നതെന്നും യുവാവ് പറഞ്ഞു.

വെങ്ങാനൂർ സ്വദേശിയായ യുവാവ് മുഖ്യമന്ത്രിക്കും സിറ്റി പൊലീസ് കമ്മിഷണർക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സംവിധായികയ്ക്കും ഒടിടി പ്ലാറ്റ്ഫോമിനെതിരെയും വഞ്ചനാക്കുറ്റത്തിനു വിഴിഞ്ഞം പൊലീസ് കേസെടുത്തിരുന്നു. തന്നെ വഞ്ചിച്ചതാണെന്നും ചിത്രം റിലീസ് ചെയ്താൽ ആത്മഹത്യ ചെയ്യുമെന്നും യുവാവ് പറയുന്നു. എന്നാൽ 90% നഗ്നത പ്രദർശിപ്പിക്കേണ്ട ചിത്രമാണെന്നു ബോധ്യപ്പെടുത്തിയും കരാറിൽ ഒപ്പിട്ട ശേഷവുമാണു ഷൂട്ടിങ് തുടങ്ങിയതെന്നാണ് അണിയറക്കാരുടെ വാദം. തെളിവായി കരാർ ഒപ്പിടുന്നതിന്റെ വിഡിയോ ദൃശ്യവും പുറത്തുവിട്ടു.

അതിനിടെ, സീരിയലിലെ നായികയുടെ വേഷം വാഗ്ദാനം ചെയ്താണു തന്നെ ഈ അശ്ലീല ചിത്രത്തിന്റെ അണിയറക്കാർ ചതിയിൽ പെടുത്തിയതെന്നു യുവനടി പരാതിപ്പെട്ടു. ‘‘മോശം സിനിമയിലാണ് അഭിനയിക്കേണ്ടതെന്നു മനസ്സിലായതു രണ്ടാം ദിവസമാണ്. അതിനിടയിൽ കരാറിൽ ഒപ്പു വയ്പിച്ചിരുന്നു. അഭിനയിക്കില്ലെന്നു പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തി. ഷൂട്ടിങ് മുടങ്ങിയാൽ ഏഴര ലക്ഷം രൂപ തരേണ്ടി വരുമെന്നും പറഞ്ഞു. അതു കൊടുക്കാനില്ലാത്തതിനാൽ വഴങ്ങി. മുഖം കാണിക്കില്ലെന്ന വ്യവസ്ഥയും ലംഘിച്ചു’’.

Advertisement