സഹപ്രവർത്തകനെ രക്ഷിക്കാനുള്ള ശ്രമം; വൈൻ നിർമ്മാതാവ് വൈൻ പാത്രത്തിൽ വീണ് മരിച്ചു !

Advertisement

റോം: സഹപ്രവർത്തകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇറ്റാലിയൻ വൈൻ നിർമ്മാതാവായ മാർക്കോ ബെറ്റോലിനി (46) വൈൻ നിർമ്മാണ പാത്രത്തിൽ വീണ് ദാരുണമായി മരിച്ചു. വൈൻ നിർമ്മാണത്തിനിടെ ഉയർന്ന വിഷ പുക ശ്വസിച്ച് ഇരുവർക്കും തലകറക്കം അനുഭവപ്പെട്ടിരുന്നു.

ഇതേ തുടർന്ന് സഹപ്രവർത്തകനായ ആൽബെർട്ടോ പിൻ (31) വീഴാൻ തുടങ്ങിയപ്പോൾ മാർക്കോ ബെറ്റോലിനി കാൽ തെറ്റി വാറ്റിലേക്ക് മറിഞ്ഞ് വീണ് മരിക്കുകയായിരുന്നു. വടക്കുകിഴക്കൻ ഇറ്റലിയിലെ കാ ഡി രാജോ വൈനറിയിൽ, മാർക്കോ ബെറ്റോലിനി അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെയായിരുന്നു സംഭവം. വൈൻ നിർമ്മാണ പ്രക്രിയയിൽ ഉത്പാദിപ്പിക്കുന്ന വിഷ പുക കാരണം രണ്ട് വ്യക്തികൾക്കും തലകറക്കം അനുഭവപ്പെട്ടതാണ് സംഭവത്തിന് കാരണമെന്ന് കരുതുന്നു.

ബെറ്റോലിനി വീഞ്ഞ് പാത്രത്തിലേക്ക് വീഴുമ്പോൾ അതിൽ വാറ്റ് ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. വീഴ്ചയിൽ അദ്ദേഹത്തിൻറെ തല പാത്രത്തിൻറെ അടിത്തട്ടിൽ ശക്തമായി അടിച്ചിരുന്നു. ബെറ്റോലിനിയുടെ മരണം മുങ്ങിമരണമോ വിഷവാതകങ്ങളുടെ സമ്പർക്കമോയെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അതേ സമയം ആൽബെർട്ടോ പിൻ കോമയിലാണെന്നും റിപ്പോർട്ടുകൾ പറയുന്നു. വൈനറിയുടെ ഉടമ സിമോൺ സെച്ചെറ്റോ തൻറെ ആത്മമിത്രങ്ങളുടെ മരണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. “വലിയ ദുരന്തം” എന്നാണ് ഉടമ ഈ സംഭവത്തെ വിശേഷിപ്പിച്ചത്.

വൈൻ നിർമ്മാണത്തിനിടെയുണ്ടാകുന്ന അപകടകരമായ നൈട്രജൻറെ അളവ് കാരണം ആരും ഓട്ടോക്ലേവിൽ പ്രവേശിക്കാൻ പാടില്ലായിരുന്നുവെന്ന് ചീഫ് പ്രോസിക്യൂട്ടർ മാർക്കോ മർതാനി പറഞ്ഞു. മാർക്കോ ബെറ്റോലിനി മരണത്തിന് പിന്നാലെ ജോലി സ്ഥലത്തുണ്ടാകുന്ന മരണങ്ങൾ തടയാനുള്ള ശ്രമങ്ങൾ വർദ്ധിപ്പിക്കണമെന്ന് ആവശ്യം ശക്തമായി. പ്രാദേശിക ട്രേഡ് യൂണിയനുകൾ ഇക്കാര്യം ഉന്നയിച്ചു. അതേസമയം, ഇറ്റാലിയൻ പ്രസിഡൻറ് സെർജിയോ മാറ്ററെല്ല, ജോലിസ്ഥലത്തെ സുരക്ഷ ഉറപ്പാക്കുന്നതിന് ആഹ്വാനം ചെയ്തിരുന്നെങ്കിലും ഇത്തരം ജോലി സ്ഥലത്തെ സുരക്ഷാ കുറവ് കൊണ്ടുണ്ടാകുന്ന മരണങ്ങൾ അടുത്ത കാലത്ത് വർദ്ധിച്ച് വരികയാണെന്നും ന്യൂസ് ഇറ്റലി 24 റിപ്പോർട്ട് ചെയ്യുന്നു.

Advertisement