ഡബ്ല്യുഡബ്ല്യുഇ മുന്‍ ചാമ്പ്യന്‍ ബ്രേ വയറ്റിന്റെ അകാല വിയോഗം വിശ്വസിക്കാനാകാതെ ആരാധകര്‍

ലോക റെസ്ലിങ് മുന്‍ ചാമ്പ്യന്‍ ബ്രേ വയറ്റ് ഹൃദയാഘാതംമൂലം മരിച്ചു. 36 വയസ്സായിരുന്നു. വിന്‍ഡം റൂത്തന്‍ഡ എന്നാണ് യഥാര്‍ഥ പേര്. മൂന്നുവട്ടം ഗുസ്തി ലോക ചാമ്പ്യനായിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ചില ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് വയറ്റ് ഡബ്ല്യൂ ഡബ്ല്യൂ ഇ വേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. 2009 മുതല്‍ അദ്ദേഹം റെസ്ലിങ് രംഗത്തുണ്ട്. അമേരിക്കന്‍ റസ്ലിങ് താരം ബോബി ലാഷ്ലിയുമായുള്ള വഴക്കിനെ തുടര്‍ന്ന് റെസില്‍മാനിയ 39 ല്‍ പങ്കെടുക്കാന്‍ ബ്രേ വയറ്റിന് കഴിഞ്ഞിരുന്നില്ല. അവസാനമായി ബ്രേ വയറ്റ് പങ്കെടുത്ത മത്സരം റോയല്‍ റംബിളില്‍ എല്‍എ നൈറ്റിനെതിരെയായിരുന്നു. അന്ന് വിജയിച്ച ബ്രേ വയറ്റ് ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് പിന്നീട് വിശ്രമത്തിലായിരുന്നു. മാസങ്ങളായി ഇടിക്കൂട്ടില്‍ നിന്ന് വിട്ടുനിന്ന ബ്രേ വയറ്റ് തിരിച്ചുവരവിന് ഒരുങ്ങുന്നതിനിടെയാണ് അകാല വിയോഗം. ഇദ്ദേഹത്തിന്റെ പിതാവും മുത്തശ്ശനും അമ്മാവനും പ്രഫഷണല്‍ റെസ്ലിങ് താരങ്ങളായിരുന്നു.

Advertisement