മൂന്ന് മിനിറ്റിൽ 15,000 അടി താഴ്ചയിലേക്ക്, എല്ലാം അവസാനിച്ച പോലെ; നടുക്കുന്ന അനുഭവം പങ്കുവെച്ച് യാത്രക്കാർ

Advertisement

ഫ്ലോറിഡ: സുഗമമായ യാത്രയ്ക്കിടെ പെട്ടെന്ന് വിമാനം താഴേക്ക് പോയ നടുക്കുന്ന അനുഭവം പങ്കുവെയ്ക്കുകയാണ് യാത്രക്കാർ. മൂന്ന് മിനിറ്റു കൊണ്ട് വിമാനം അതാണ്ട് 15,000 അടി താഴ്ചയിലേക്കാണ് എത്തിയതെന്ന് യാത്രക്കാരെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമമായ ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഏതാനും ദിവസം മുമ്പ് ഫ്ലോറിഡയിൽ നിന്ന് നോർത്ത് കരോലിനയിലേക്ക് പറന്ന അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 5916ലെ യാത്രക്കാരാണ് ഏതാനും മിനിറ്റുകൾ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാവാതെ പരിഭ്രാന്തരായത്.

വിമാനത്തിലെ മർദ വ്യതിയാനം കൊണ്ടുണ്ടായ പ്രശ്നങ്ങളാണ് സംഭവിച്ചതെന്ന് പിന്നീട് വിമാനക്കമ്പനി അധികൃതർ വെളിപ്പെടുത്തി. അതിഭീകരമായിരുന്നു വിമാനത്തിലെ അവസ്ഥയെന്ന് യാത്രക്കാരനും ഫ്ലോറിഡ സർവകലാശലയിലെ പ്രൊഫസറുമായ ഹാരിസൺ ഹോവ് സോഷ്യൽ മീഡിയയിൽ കുറിച്ചു. വിമാനത്തിൽ എന്തോ കത്തിക്കരിയുന്ന ദുർഗന്ധം നിറ‍ഞ്ഞതായും യാത്രക്കാരുടെ ചെവികൾ അടഞ്ഞുപോയതായും അദ്ദേഹം പറയുന്നു. പുറത്തുവന്ന ചിത്രങ്ങളിൽ വിമാനത്തിലെ ഓക്സിജൻ മാസ്കുകകൾ പുറത്തേക്ക് വന്നതും യാത്രക്കാർ അത് ഉപയോഗിച്ച് ശ്വാസമെടുക്കുന്നതും കാണാം. പേടിപ്പെടുത്തുന്ന നിമിഷങ്ങളായിരുന്നെങ്കിലും ധീരരായ ജീവനക്കാരും പൈലറ്റുമാരും മനഃസാന്നിദ്ധ്യം കൈവിടാതെ പ്രവർത്തിച്ചുവെന്നും പ്രശ്നങ്ങൾ അവസാനിച്ച് സുരക്ഷിതമായി വിമാനം നിലത്തിറങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുറച്ച് നേരത്തേക്ക് എല്ലാം അവസാനിച്ച പോലെ തോന്നിയെന്ന് ചില യാത്രക്കാർ കുറിച്ചു.

വിമാനം പുറപ്പെട്ട് 43 മിനിറ്റുകൾക്ക് ശേഷമാണ് ഉയരം കുറച്ചത്. ഏതാണ്ട് 11 മിനിറ്റുകൊണ്ട് 20,000 അടി താഴേക്ക് എത്തിച്ചു. ഇതിൽ തന്നെ 18,600 അടി താഴേക്ക് എത്തിയത് ആറ് മിനിറ്റിൽ താഴെ മാത്രം സമയം എടുത്താണ്. ‘വിമാനത്തിലെ ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം മർദ വ്യതിയാനം ഉണ്ടായെന്നും ഓക്സിജൻ സംവിധാനം പ്രവർത്തിച്ചതു കൊണ്ടാകാം എന്തോ കത്തിക്കരിഞ്ഞതു പോലുള്ള ദുർഗന്ധമുണ്ടായതെന്നും മറ്റൊരു ട്വീറ്റിൽ പറയുന്നു. മർദ വ്യതിയാനം സംഭവിച്ചതോടെ കൂടുതൽ ഓക്സിജൻ ലഭ്യമാവുന്നതിന് വേണ്ടി വിമാനം വളരെ വേഗം താഴ്ന്ന ഉയരത്തിലേക്ക് എത്തിച്ചതാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

‘വിമാനത്തിൽ മർദവ്യതിയാന സാധ്യത കണ്ടെത്തിയതോടെ താഴ്ന്ന ഉയരത്തിലേക്ക് സുരക്ഷിതമായി വിമാനം എത്തിച്ചുവെന്നാണ് അമേരിക്കൻ എയർലൈൻസ് പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിൽ പറയുന്നത്. യാത്രയ്ക്കിടെ വിമാനത്തിൽ മുന്നറിയിപ്പ് ലഭിച്ചതോടെയാണ് ജീവനക്കാർ ഇത്തരത്തിൽ തീരുമാനമെടുത്തതെന്നും യാത്രക്കാർക്ക് നേരിട്ട് ബുദ്ധിമുട്ടിൽ ഖേദിക്കുന്നതായും അറിയിച്ച കമ്പനി, ജീവനക്കാരുടെ പ്രൊഫഷണലിസത്തെ അഭിനന്ദിക്കുകയും ചെയ്തു.

Advertisement