സ്ത്രീയുടെ നിലവിളി കേട്ടെന്ന് പരാതി; പാഞ്ഞെത്തി പോലീസ്, ഒടുവിൽ നിലവിളിച്ചയാളെ കണ്ടെത്തി

Advertisement

ലണ്ടൻ: യുകെയിലെ കാൻവി ഐലൻഡിലെ താമസക്കാരൻ തൻറെ അയൽപക്കത്ത് ഒരു സ്ത്രീ നിർത്താതെ നിലവിളിക്കുകയാണെന്ന് പരാതിപ്പെട്ട്, ജൂലൈ 11 തിയതി കാൻവി ഐലൻഡിലെ എസ്സെക്‌സ് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു. ഒരു ‘ക്രൈം സീൻ’ മണത്ത പോലീസ് പരാതി വിളിച്ച് അറിയിച്ച സ്റ്റീവ് വുഡിൻറെ വീട്ടിലേക്ക് മൂന്ന് വാഹനങ്ങളിലായാണ് പാഞ്ഞെത്തിയത്. സ്റ്റീവ് വുഡുമായി സംഭവത്തെ കുറിച്ച് ചോദിച്ച് അറിഞ്ഞ പോലീസ് പ്രദേശം മുഴുവനും അരിച്ച് പെറുക്കി. ഒടുവിൽ ആ ‘നിലവിളിക്കുന്ന സ്ത്രീ’യെ പോലീസ് കണ്ടെത്തി. അത് സ്റ്റീവിൻറെ അയൽപക്കത്ത് നിന്നായിരുന്നില്ല. മറിച്ച് സ്റ്റീവിൻറെ വീട്ടിൽ നിന്ന് തന്നെയായിരുന്നു ആ നിലവിളികൾ ഉയർന്നിരുന്നത്. അത് സ്റ്റീവ് വളർത്തുന്ന ‘തത്ത’കളിൽ ഒന്നാണെന്ന് അറിഞ്ഞപ്പോൾ പോലീസും അതിശയപ്പെട്ടു.

കാൻവി ദ്വീപ് സ്വദേശിയായ സ്റ്റീവ് വുഡ്സ്, കഴിഞ്ഞ 21 വർഷമായി പക്ഷികളെ പരിപാലിക്കുന്നു. അദ്ദേഹത്തിന് നിലവിൽ ബഡ്‌ജികൾ, നീല-സ്വർണ്ണ മക്കാവ്, ഒരു ഹാൻസ് മക്കാവ്, രണ്ട് ആമസോൺ തത്തകൾ, എട്ട് ഇന്ത്യൻ റിംഗ്‌നെക്കുകൾ, പച്ച ചിറകുള്ള മക്കാവുകൾ എന്നിവ സ്വന്തമായുണ്ട്. ബിബിസിയോട് സംഭവത്തെ കുറിച്ച് വിശദീകരിക്കുമ്പോൾ, സ്റ്റീവ് പറഞ്ഞത്, ‘ തൻറെ പക്ഷികൾ രാവിലെയാണ് പൊതുവെ ശബ്ദമുണ്ടാക്കുന്നതെന്നും എന്നാൽ, ആ പ്രത്യേക ദിവസം ‘ഫ്രെഡി’ എന്ന് പേരുള്ള തത്തകളിൽ ഒന്നിന് പ്രത്യേകിച്ച് ഹോർമോൺ സംബന്ധിയായ പ്രശ്നത്തിലായിരുന്നുവെന്നായിരുന്നു.

‘ചിരിച്ചുകൊണ്ടിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് മുന്നിൽ ഞാൻ വാതിൽ തുറന്നു, അവർ പറഞ്ഞു, ‘വിഷമിക്കേണ്ട സുഹൃത്തേ, ഇവനെയാണ് നമുക്ക് സംശയം തോന്നിയത്.’ ഞാൻ ചോദിച്ചു, ‘ഞാൻ എന്താണ് ചെയ്തത്?’, സ്റ്റീവ് ബിബിസിയോട് പറഞ്ഞു. ‘നിങ്ങളുടെ വീട്ടിൽ നിന്നായിരുന്നു ആ നിലവിളി ഉയർന്നത്. സ്ത്രീ നിലവിളിക്കുന്നെന്ന പരാതി കിട്ടി, ഞങ്ങൾ, എല്ലാം ശരിയാണോയെന്ന് അന്വേഷിക്കാൻ വന്നതാണ്.’ പോലീസ് പറഞ്ഞു. ‘പോലീസ്, എല്ലാം ശരിയായി തന്നെയാണ് ചെയ്തത്. പരാതി കിട്ടിയപ്പോൾ അവർ വളരെ പെട്ടെന്ന് വന്ന് കാര്യങ്ങൾ അന്വേഷിച്ചു. എൻറെ ഭാഗത്ത് മോശം അനുഭവങ്ങളൊന്നുമില്ല.’ സ്റ്റീവ്, ബിബിസിയോട് പറഞ്ഞു.

Advertisement