വെള്ളത്തിനടിയിൽ നൂറ് ദിവസം; ലോക റെക്കോർഡ് സ്വന്തമാക്കി സർവ്വകലാശാല അധ്യാപകൻ

Advertisement

ന്യൂയോർക്ക്: പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ 100 ദിവസങ്ങൾ വിജയകരമായി വെള്ളത്തിനടിയിൽ ചെലവഴിച്ച് ലോക റെക്കോർഡ് സ്വന്തമാക്കി യൂണിവേഴ്സിറ്റി പ്രൊഫസർ. ഡോ. ജോസഫ് ഡിറ്റൂരിയാണ് ഇത്തരത്തിൽ ഒരു അപൂർവ്വ നേട്ടം കരസ്ഥമാക്കിയത്. മാർച്ച് ഒന്നിനായിരുന്നു ഇദ്ദേഹം ഈ ദുഷ്കരമായ ദൗത്യം ആരംഭിച്ചത്.

അമേരിക്കയിലെ അണ്ടർവാട്ടർ ഹോട്ടലായ ജൂൾസസ് അണ്ടർസീ ലോഡ്ജിലായിരുന്നു അദ്ദേഹം വെള്ളത്തിനടിയിൽ നൂറ് ദിവസം തികച്ചത്. സമുദ്രത്തിൻറെ അടിത്തട്ടിൽ 30 അടി താഴ്ചയിലാണ് ഈ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. സ്കൂബ ഡൈവിംഗിലൂടെ അല്ലാതെ ഈ ഹോട്ടലിൽ എത്തിച്ചേരാനോ താമസിക്കാനോ സാധിക്കില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അതിനു മുൻപ് 2014 -ലാണ് സമാനമായ രീതിയിൽ ഒരു റെക്കോർഡ് സ്ഥാപിക്കപ്പെട്ടത്. അന്ന് രണ്ട് ടെന്നസി പ്രൊഫസർമാർ ചേർന്ന് സ്ഥാപിച്ച 73 ദിവസവും രണ്ട് മണിക്കൂറും 34 മിനിറ്റും എന്ന റെക്കോർഡാണ് ഇപ്പോൾ ഡോ. ജോസഫ് ഡിറ്റൂരി തകർത്തിരിക്കുന്നത്.

ബയോമെഡിക്കൽ എഞ്ചിനീയറിംഗിൽ ഡോക്ടറേറ്റ് നേടിയ സൗത്ത് ഫ്ലോറിഡ സർവകലാശാലയിലെ അധ്യാപകനാണ് “ഡോ. ഡീപ് സീ” എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഡോ. ജോസഫ് ഡിറ്റൂരി. കൂടാതെ ഇദ്ദേഹം ഒരു റിട്ടയേർഡ് യുഎസ് നേവൽ ഓഫീസർ കൂടിയാണ്. പ്രൊജക്റ്റ് നെപ്ട്യൂൺ 100 ഏതായിരുന്നു അദ്ദേഹം തൻറെ ഈവെള്ളത്തിനടിയിലെ ദൗത്യത്തിന് നൽകിയിരുന്ന പേര്. മനുഷ്യശരീരവും മനസ്സും തീവ്രമായ സമ്മർദ്ദത്തോടും ഒറ്റപ്പെട്ട അന്തരീക്ഷത്തോടും എങ്ങനെ പ്രതികരിക്കുന്നു എന്നതിനെക്കുറിച്ച് കൂടുതലറിയാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു ഈ പദ്ധതി. ഭാവിയിലെ ദീർഘകാല ദൗത്യങ്ങളിൽ സമുദ്ര ഗവേഷകർക്കും ബഹിരാകാശയാത്രികർക്കും പ്രയോജനം ചെയ്യുന്നതിനായാണ് ഇത്തരത്തിൽ ഒരു പദ്ധതി അദ്ദേഹം രൂപകല്പന ചെയ്തത്.

വെള്ളത്തിനടിയിൽ ചെലവഴിച്ച മൂന്ന് മാസവും ഒമ്പത് ദിവസവും അദ്ദേഹം തൻറെ ശരീരത്തിൽ വരുന്ന മാറ്റങ്ങൾ കൃത്യമായി നിരീക്ഷിച്ചു. കൂടാതെ 12 രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികളുമായി അദ്ദേഹം ഓൺലൈനിൽ കൂടിക്കാഴ്ച നടത്തി യുഎസ്എഫ് കോഴ്സ് പഠിപ്പിച്ചു. കൂടാതെ 60 -ലധികം സന്ദർശകരെ താൻ കഴിഞ്ഞിരുന്ന ആവാസവ്യവസ്ഥയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. നവംബറിൽ സ്കോട്ട്‌ലൻഡിൽ നടക്കുന്ന വേൾഡ് എക്‌സ്ട്രീം മെഡിസിൻ കോൺഫറൻസിൽ പ്രോജക്ട് നെപ്‌ട്യൂൺ 100- ൽ നിന്നുള്ള കണ്ടെത്തലുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഡോ. ഡീപ് സീ.

Advertisement