കലിപ്പ് ന്യൂസിലന്‍ഡ് തല്ലി തീര്‍ത്തു; ഏകദിന ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ 9 വിക്കറ്റിന് ഇംഗ്ലണ്ടിനെ തകര്‍ത്തു

കഴിഞ്ഞ ലോകകപ്പ് ഫൈനലിലെ തോല്‍വിയുടെ കലിപ്പ് ന്യൂസിലന്‍ഡ് തല്ലി തീര്‍ത്തു. ഇംഗ്ലണ്ടിനെതിരായ ഏകദിന ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ 9 വിക്കറ്റിനാണ് ന്യൂസിലന്‍ഡ് വിജയത്തുടക്കമിട്ടത്. ഇംഗ്ലണ്ട് മുന്നില്‍ വച്ച 283 റണ്‍സ് പിന്തുടര്‍ന്ന ന്യൂസിലന്‍ഡിനായി മിന്നല്‍ ബാറ്റിങുമായി ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയും വണ്‍ഡൗണ്‍ ബാറ്റര്‍ രചിന്‍ രവീന്ദ്രയും നിറഞ്ഞാടി. ഇരുവരും ഉദ്ഘാടന പോരില്‍ തന്നെ സെഞ്ച്വറി നേടി.
അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കിവികള്‍ക്ക് രണ്ടാം ഓവറിന്റെ ആദ്യ പന്തില്‍ തന്നെ സഹ ഓപ്പണര്‍ വില്‍ യങിനെ ഗോള്‍ഡന്‍ ഡക്കില്‍ നഷ്ടമായിരുന്നു. അപ്പോള്‍ സ്‌കോര്‍ 10 റണ്‍സ് മാത്രമായിരുന്നു. എന്നാല്‍ കോണ്‍വെയ്ക്ക് കൂട്ടായി രചിന്‍ എത്തിയതോടെ കഥ മാറി. കോണ്‍വെ 83 പന്തിലും രചിന്‍ രവീന്ദ്ര 82 പന്തിലും സെഞ്ച്വറി നേടി. 121 പന്തില്‍ 152 റണ്‍സ് കോണ്‍വെയും രചിന്‍ 96 പന്തില്‍ 123 റണ്‍സുമാണ് അടിച്ചെടുത്തത്.
ടോസ് നേടി കിവികള്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്. കൃത്യമായ ഇടവേളകളികളില്‍ വിക്കറ്റുകള്‍ വീണത് കൂറ്റന്‍ സ്‌കോര്‍ നേടാനുള്ള ഇംഗ്ലണ്ടിന്റെ ശ്രമത്തിനു തിരിച്ചടിയായി. 86 പന്തില്‍ നാല് ഫോറും ഒരു സിക്സും സഹിതം 77 റണ്‍സെടുത്ത ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.

Advertisement