തിരുവനന്തപുരം : കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നടിയോട് ലൈംഗികാതിക്രമം നടത്തിയ പോർട്ടറെ പേട്ട പൊലീസ് പിടികൂടി. അരുൺ എന്നയാളാണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ച ഷൂട്ടിങ് സംബന്ധമായ യാത്രയ്ക്കായി സ്റ്റേഷനിലെത്തിയ നടിയോട് ഇയാൾ മോശമായി പെരുമാറിയെന്നാണ് കേസ്. അപ്പുറത്തെ പ്ലാറ്റ്ഫോമിലേക്കു കടക്കാൻ സഹായിക്കാമെന്നും നിർത്തിയിട്ടിരിക്കുന്ന ട്രെയിനിന്റെ കോച്ച് വഴി അപ്പുറത്തെത്തിക്കാമെന്നും പറഞ്ഞാണ് ഇയാൾ നടിയെ സമീപിച്ചത്. തുടർന്ന് ട്രെയിനിൽ കയറുന്നതിനിടെ ശരീരത്ത് കയറിപ്പിടിച്ചുവെന്നാണ് പരാതി.
ട്വന്റി20 മത്സരങ്ങളിൽനിന്ന് പടിയിറങ്ങി കെയ്ൻ വില്യംസൺ
കിവീസ് മുൻ നായകൻ കെയ്ൻ വില്യംസൺ രാജ്യാന്തര ട്വന്റി20 മത്സരങ്ങളിൽനിന്ന് പടിയിറങ്ങി. കുട്ടി ക്രിക്കറ്റിനോട് വിട പറഞ്ഞെങ്കിലും ടെസ്റ്റ്, ഏകദിന ടീമുകളിൽ കിവികൾക്കുവേണ്ടി തുടർന്നും പാഡുകെട്ടുമെന്ന് അദ്ദേഹം വ്യക്തമാക്കി.
35കാരനായ വില്യംസൺ ട്വന്റി20യിൽ കൂടുതൽ കാലം തുടരുമോയെന്ന സന്ദേഹങ്ങൾക്കിടെയാണ് വിരമിക്കൽ പ്രഖ്യാപനം. ആസ്ട്രേലിയക്കെതിരെ നടന്ന മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽനിന്ന് കെയ്ൻ വിട്ടുനിന്നിരുന്നു. പിന്നാലെ, പരിക്കുകാരണം ഇംഗ്ലണ്ടിനെതിരായ മത്സരങ്ങളിലും കളിച്ചില്ല.
93 ഇന്റർനാഷനൽ ട്വന്റി20 മത്സരങ്ങളിൽ ന്യൂസിലൻഡിന്റെ കുപ്പായമിട്ട കെയ്ൻ, 33.44 ശരാശരിയിൽ 2,575 റൺസ് അടിച്ചുകൂട്ടിയിട്ടുണ്ട്. 18 അർധസെഞ്ച്വറികളുടെ അകമ്പടിയോടെയാണിത്. ആറു വിക്കറ്റുകളും രാജ്യാന്തര ട്വന്റി20യിൽ താരത്തിന്റെ പേരിലുണ്ട്. 93 കളികളിൽ 75ലും ന്യൂസിലൻഡിന്റെ നായകനായിരുന്നു കെയ്ൻ എന്നതാണ് ശ്രദ്ധേയം. 2021ൽ വില്യംസൺ നയിച്ച ടീം ട്വന്റി20 ലോകകപ്പിന്റെ ഫൈനലിൽ നിർഭാഗ്യകരമായാണ് കിരീടത്തിലെത്താതെ പോയത്. 2016ലും 2022ലും കെയ്നിന്റെ ക്യാപ്റ്റൻസിയിൽ കിവീസ് സെമിഫൈനലിലെത്തിയിരുന്നു.
2011 ഒക്ടോബർ 15ന് സിംബാബ്‍വെക്കെതിരെ ഹരാരെയിൽ നടന്ന മത്സരത്തിലാണ് രാജ്യാന്തര ട്വന്റി20യിലെ അരങ്ങേറ്റം. 2024 ജൂൺ 17ന് പാപുവ ന്യൂ ഗിനിക്കെതിരെയാണ് അവസാനമായി ന്യൂസിലൻഡിനുവേണ്ടി ട്വന്റി20 കളിച്ചത്.
105 ടെസ്റ്റിലും 175 ഏകദിനങ്ങളിലും വില്യംസൺ കിവീസിനുവേണ്ടി ഇതുവരെ കളത്തിലിറങ്ങി. ഡിസംബറിൽ വെസ്റ്റിൻഡീസിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ അദ്ദേഹം ക്രീസിലെത്തും.
ബ്രിട്ടനിൽ ട്രെയിനിൽ കത്തി ആക്രമണം
ലണ്ടന്‍.ബ്രിട്ടനിൽ ട്രെയിനിൽ കത്തി ആക്രമണം.നിരവധി പേർക്ക് ആക്രമണത്തിൽ പരിക്ക് ഏറ്റതായി റിപ്പോർട്ടുകൾ.ഹണ്ടിങ്ടണിലേക്ക് പോകുകയായിരുന്ന ട്രെയിനിലാണ് പശ്ചിമ ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ്‌ഷെയറിൽ വച്ച് കത്തി ആക്രമണമുണ്ടായത്.പ്രാദേശിക സമയം വൈകിട്ട് ഏഴരയോടെയാണ് സംഭവമുണ്ടായത്
നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റിയെന്ന് കേംബ്രിഡ്ജ്‌ഷെയർ പൊലീസ്.രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ഭയാനകമായ സംഭവമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമെർ. ആക്രമണത്തിന്റെ കാരണം വെളിവായിട്ടില്ല
തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കാന്‍ കോൺഗ്രസ് കളത്തിൽ ഇറക്കുന്നത് മുന്‍ എംഎല്‍എ കെ.എസ്. ശബരീനാഥനെ
ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കാന്‍ കോൺഗ്രസ് കളത്തിൽ ഇറക്കുന്നത് മുന്‍ എംഎല്‍എ കെ എസ് ശബരീനാഥനെയാണ്. തെരഞ്ഞെടുപ്പില്‍ കവടിയാര്‍ വാര്‍ഡില്‍ ശബരീനാഥനെ മത്സരിപ്പിക്കാനാണ് ഇന്നലെ ഡിസിസി ഓഫീസില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായത്. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കരുത്തുകാട്ടാന്‍ മുതിര്‍ന്ന നേതാക്കളെ മത്സരിപ്പിക്കണമെന്ന എഐസിസിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ശബരീനാഥനെ ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസില്‍ ധാരണയായത്.
ശബരീനാഥിന്റെ വീട് സ്ഥിതി ചെയ്യുന്ന ശാസ്തമംഗലം വാര്‍ഡ് വനിതാ സംവരണമായതിനാലാണ് തൊട്ടടുത്ത വാര്‍ഡായ കവടിയാറില്‍ മത്സരിക്കുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷന്റെ ചുമതല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനാണ്. കെപിസിസി ഭാരവാഹികളെയും കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളെയും മത്സരിപ്പിച്ച് കോര്‍പ്പറേഷന്‍ പിടിക്കാന്‍ എല്ലാവിധ ശ്രമവും നടത്താനാണ് കോണ്‍ഗ്രസില്‍ ധാരണയായിരിക്കുന്നത്.
കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
കൊല്ലം അഞ്ചലിൽ രണ്ട് കിലോ കഞ്ചാവുമായി സ്ത്രീയും പുരുഷനും പിടിയിൽ. പാലക്കാട് ഒറ്റപ്പാലം , റഹുമാൻ മനസിൽ 42 വയസ്സുള്ള ഷെഫീർ, മഹാരാഷ്ട്ര സോലാപൂർ സ്വദേശിനി 46 വയസ്സുള്ള ശശികല എന്നിവരാണ് പിടിയിലായത്. ഇന്നലെ രാവിലെ പത്തു മണിയോടുകൂടി കെഎസ്ആർടിസി ബസ്സിൽ അഞ്ചൽ പ്രൈവറ്റ് ബസ്റ്റാൻഡിൽ വന്നിറങ്ങുകയിരുന്ന ഇരുവരെയും ഡാൻസാഫ് ടീമും അഞ്ചൽ പോലീസും ചേർന്നു പിടികൂടുകയായിരുന്നു. ഇവരുടെ പക്കൽ നിന്നും രണ്ടു കിലോയോളം കഞ്ചാവ് കണ്ടെത്തി.
ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങി ട്രെയിൻ മാർഗ്ഗം കൊല്ലത്ത് എത്തുകയും അതിനുശേഷം കെഎസ്ആർടിസി ബസ്സിൽ അഞ്ചൽ ബസ് സ്റ്റാൻഡിൽ വന്നിറങ്ങുമ്പോൾ ആയിരുന്നു ഇവർ പോലീസിന്റെ പിടിയിലാകുന്നത്. പോലീസിന്റെ ചോദ്യം ചെയ്യലിൽ അഞ്ചൽ കഞ്ചാവ് വില്പന നടത്തുന്ന സംഘത്തിന് കൈമാറാനാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു.


മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ചടയമംഗലം ഇളവക്കോട് മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു.
ഇളവക്കോട് കൈതക്കെട്ടിൽ വീട്ടിൽ 48 വയസ്സുള്ള മനോജിനെയാണ് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.
കൈതക്കെട്ടിൽ ഉള്ള റബ്ബർ തോട്ടത്തിലാണ് ഇന്നലെ തൂങ്ങിയ നിലയിൽ കണ്ടത്. മേശിരി പണി ചെയ്തു വരികയായിരുന്നു ഇയാൾ.
ചടയമംഗലം പോലീസ് എത്തി ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽകോളേജിലേക്ക് മാറ്റി. അസ്വഭാഭാവിക മരണത്തിന് ചടയമംഗലം പോലീസ് കേസെടുത്തു. ഭാര്യ: സുഭദ്ര. മക്കൾ: ചിപ്പി തുമ്പി.
ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ കൊലക്കേസില്‍ ജെഡിയു സ്ഥാനാര്‍ഥി അറസ്റ്റില്‍
പട്ന: ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ കൊലക്കേസില്‍ ജെഡിയു സ്ഥാനാര്‍ഥി അറസ്റ്റില്‍. മുന്‍ എംഎല്‍എയും മൊകാമ മണ്ഡലത്തിലെ ജെഡിയു സ്ഥാനാര്‍ഥിയുമായ അനന്ത് സിങ്ങിനെയാണ് അറസ്റ്റ് ചെയ്തത്. മുന്‍ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടിയായ ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രവര്‍ത്തകനുമായിരുന്ന ദുലാര്‍ ചന്ദ് യാദവിനെ കൊലപ്പെടുത്തിയ കേസിലാണ് നടപടി. ഞായറാഴ്ച പുലര്‍ച്ചെയാണ് ബിഹാര്‍ പൊലീസ് അനന്ത് സിങ് പിടികൂടിയത്.
പട്ന എസ്എസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം ബാര്‍ഹിലെ സിങ്ങിന്റെ വസതിയിലെത്തിയാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ ചോദ്യം ചെയ്യുന്നതിനായി അദ്ദേഹത്തെ പട്നയിലേക്ക് കൊണ്ടപോയി. കേസുമായി ബന്ധപ്പെട്ട് മറ്റ് രണ്ട് പേരെയും പൊലീസ് പിടികൂടിയിട്ടുണ്ട്. അക്രമം നടക്കുമ്പോള്‍ അവിടെയുണ്ടായിരുന്ന മണികാന്ത് താക്കൂര്‍, രഞ്ജിത് റാം എന്നിവരാണ് പിടിയിലായത്. മൂവരെയും ഉടന്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.
വ്യാഴാഴ്ചയാണ് ജന്‍ സുരാജ് പ്രവര്‍ത്തകന്‍ ദുലാര്‍ചന്ദ് യാദവ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് മൂന്ന് എഫ്ഐആറുകള്‍ ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മരിച്ച ദുലാര്‍ ചന്ദ് യാദവിനെ ചെറുമകന്റെ പരാതി പ്രകാരം രജിസ്റ്റര്‍ ചെയത കേസില്‍ അനന്ത് സിങ് ഉള്‍പ്പെടെ നാല് പേരാണ് പ്രതികള്‍. അനന്ത് സിങ് അനുഭാവികളുടെ പരാതിയിലാണ് രണ്ടാമത്തെ കേസ്. പൊലീസ് സ്വന്തം നിലയില്‍ രജിസ്റ്റര്‍ ചെയ്തതാണ് മൂന്നാമത്തെ എഫ്‌ഐആര്‍.
മൊകാമയിലെ ആര്‍ജെഡി സ്ഥാനാര്‍ത്ഥി വീണ ദേവിയുടെ ഭര്‍ത്താവും മുന്‍ എംപിയുമായ സൂരജ് ഭാന്‍ സിങ്ങിന്റെ ഗൂഢാലോചനയിലാണ് ആക്രമണം നടന്നതെന്ന് അനന്ത് സിങ്ങിന്റെ വാദം.
നൈജീരിയയിൽ ക്രിസ്ത്യാനികളെ കൊല്ലുന്നത് തുടർന്നാൽ സൈനിക നടപടി, ട്രംപ്
വാഷിംങ്ടണ്‍.ഭീഷണിയുമായി ട്രംപ്. നൈജീരിയയിൽ ക്രിസ്ത്യാനികളെ കൊല്ലുന്നത് തുടർന്നാൽ നൈജീരിയക്കെതിരെ സൈനിക നടപടി ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.സ്ഥിതിഗതി മാറ്റമില്ലാതെ തുടർന്നാൽ നൈജീരിയക്കുള്ള എല്ലാ സഹായവും ഉടനടി നിർത്തലാക്കുമെന്നും ട്രംപ്.ക്രൂരകൃത്യങ്ങൾ നടത്തുന്ന ഭീകരരെ രാജ്യത്തു കടന്ന് ഉന്മൂലനം ചെയ്യുമെന്നും ട്രംപ്
നൈജീരിയൻ സർക്കാരിനോട് എത്രയും വേഗത്തിൽ കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കാനും ട്രംപ്.പ്രതിരോധവകുപ്പിനോട് സൈനിക നടപടിയ്ക്കായി തയാറാകാനും ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ ട്രംപ്.നൈജീരിയയിൽ ക്രിസ്തുമതം അസ്തിത്വഭീഷണി നേരിടുന്നുവെന്നും നൈജീരിയയെ പ്രത്യേക ആശങ്കയുള്ള രാജ്യങ്ങളുടെ പട്ടികയിൽ പെടുത്തുകയാണെന്നും വെള്ളിയാഴ്ച ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പുതിയ പോസ്റ്റ്.
കാർഷിക സർവകലാശാല ഫീസ് കുറച്ചു
തൃശൂര്‍.കാർഷിക സർവകലാശാല ഫീസ് കുറച്ചു. അടിയന്തര എക്സിക്യൂട്ടീവ് കമ്മിറ്റി മന്ത്രിയുടെ നിർദ്ദേശം അംഗീകരിച്ചു.ഡിഗ്രി കോഴ്സുകളുടെ ഫീസ് 50% കുറച്ചു.36000 രൂപയായിരുന്ന ഫീസ് 24000 ആക്കി കുറച്ചു.49,000 രൂപയായിരുന്നു PG ഫീസ് 29000 ആക്കി.PhD ഫീസ് 49,500ൽ നിന്ന് 30000 ആയും കുറച്ചു.ഫീസ് കുറയ്ക്കാനുള്ള തീരുമാനം മന്ത്രി വിളിച്ച ഉന്നതല യോഗത്തിൽ എടുത്തിരുന്നു






























