‘റാഹേൽ മകൻ കോര’യ്‌ക്കെതിരെ സിനിമ റിവ്യു ബോംബിങ് എന്നു പരാതി; ആദ്യമായി കേസ് റജിസ്റ്റർ ചെയ്ത് പൊലീസ്

Advertisement

കൊച്ചി: സിനിമ റിവ്യൂ ബോംബിങ്ങിൽ ആദ്യ കേസ് റജിസ്റ്റർ ചെയ്ത് കൊച്ചി സിറ്റി പൊലീസ്. ‘റാഹേൽ മകൻ കോര’ എന്ന സിനിമയുടെ സംവിധായകൻ ഉബൈനിയുടെ പരാതിയിലാണ് നടപടി.

സമൂഹമാധ്യമങ്ങളിലൂടെ സിനിമ മോശമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെന്നാണ് പരാതി. ഒൻപതു പേർക്കെതിരെയാണ് കേസ് റജിസ്റ്റർ ചെയ്തത്. സമൂഹമാധ്യമങ്ങളായ യുട്യൂബും ഫെയ്സ്ബുക്കും പ്രതിപ്പട്ടികയിലുണ്ട്. സിനിമ റിലീസ് ചെയ്യുന്നതിനു പിന്നാലെ നിരവധി അക്കൗണ്ടുകളിലൂടെ സിനിമയ്ക്കെതിരെ നെഗറ്റിവ് കമന്റുകളും മറ്റും പോസ്റ്റ് ചെയ്ത് സിനിമയെ മോശമാക്കി ചിത്രീകരിക്കുന്നതിനെയാണ് റിവ്യൂ ബോംബിങ് എന്നു പറയുന്നത്.

റിലീസ് ചെയ്ത ഉടൻതന്നെ പുതിയ സിനിമകളെക്കുറിച്ച് നടത്തുന്നത് റിവ്യൂ ബോംബിങ്ങാണെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ‘ആരോമലിൻറെ ആദ്യത്തെ പ്രണയം’ എന്ന ചിത്രത്തിൻറെ സംവിധായകൻ മുബീൻ റൗഫ് നൽകിയ ഹർജിയിലാണ് അമിക്കസ് ക്യൂറി റിപ്പോർട്ട് നൽകിയത്. റിപ്പോർട്ട് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ഇത്തരം പ്രവണത നിയന്ത്രിക്കാൻ സ്വീകരിക്കാവുന്ന നടപടികൾ വിശദീകരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകിയിരുന്നു.

റിവ്യൂ നൽകി സിനിമയെ തകർക്കാൻ ശ്രമിക്കുന്നതായി സിനിമാക്കാരുടെ പരാതി ലഭിച്ചാൽ പൊലീസ് നടപടിയെടുക്കുമെന്നും പരാതിക്കാരുടെ വിവരങ്ങൾ രഹസ്യമായി വയ്ക്കുമെന്നും കോടതി അറിയിച്ചിരുന്നു. ഈ സാഹചര്യത്തില‍് ഡിജിപിയെ ഹൈക്കോടതി കേസിൽ കക്ഷി ചേർക്കുകയും ചെയ്തു.

വ്ലോഗർമാർ നെഗറ്റീവ് പ്രചാരണം നടത്തുന്നത് സിനിമയുടെ വിജയത്തെ ഉൾപ്പെടെ സാരമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് മുബീൻ കോടതിയിൽ ഹർജി നൽകിയത്. ഹർജി വീണ്ടും പരിഗണിക്കാനിരിക്കെയാണ് സിനിമ റിവ്യൂ ബോംബിങ്ങിൽ കൊച്ചി സിറ്റി പൊലീസ് ആദ്യ കേസ് റജിസ്റ്റർ ചെയ്തത്.

Advertisement