32,000 മലയാളി പെൺകുട്ടികളെ ഐഎസ് ലൈംഗിക അടിമകളാക്കി’: സിനിമയ്ക്കെതിരെ പരാതി

Advertisement

ചെന്നൈ: ഹിന്ദി സിനിമയായ ‘കേരള സ്‌റ്റോറി’ക്കെതിരെ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിനും സെൻസർ ബോർഡിനും പരാതി. കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നെന്നാരോപിച്ച് ആണ് പരാതി.

കേരളത്തിൽ 32,000 യുവതികളെ മതപരിവർത്തനം നടത്തി ഐഎസിന് ലൈംഗിക അടിമകളായി വിറ്റെന്ന ആരോപണവുമായി സിനിമയുടെ ടീസർ പുറത്തിറങ്ങിയതിനു പിന്നാലെയാണ് ചെന്നൈയിലെ തമിഴ് മാധ്യമപ്രവർത്തകനായ ബി.ആർ.അരവിന്ദാക്ഷൻ പരാതി നൽകിയത്. ടീസർ വർഗീയ വിഭജനം ലക്ഷ്യമിട്ടാണന്നും സിനിമയിലെ ആരോപണങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശമുള്ള വിവരങ്ങളുമായി താരതമ്യം ചെയ്തതിനു ശേഷമേ അന്തിമ അനുമതി നൽകാവൂയെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.

വിപുൽ അമൃത് ലാൽ ഷായുടെ ഹിന്ദി സിനിമ കേരള സ്റ്റോറി സിനിമയുടെ ടീസറിനെതിരെയാണ് പരാതി. കേരളത്തെക്കുറിച്ച് അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് ടീസറിൽ കാണിക്കുന്നതെന്നു പരാതിയിൽ പറയുന്നു. 32,000 സ്ത്രീകളെ മതം മാറ്റി ലൈംഗിക അടിമകളാക്കി വിറ്റുവെന്ന പ്രസ്താവന രാജ്യാന്തര തലത്തിൽ ഇന്ത്യയ്ക്ക് തന്നെ അപമാനം ആണെന്നും പറയുന്നു. കേന്ദ്ര വാർത്താവിതരണ മന്ത്രാലയം, സെൻസർ ബോർഡ്, കേരള മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവർക്കും അരവിന്ദാക്ഷൻ പരാതി നൽകിയിട്ടുണ്ട്. കേരളത്തിൽനിന്ന് ബലം പ്രയോഗിച്ച് മതപരിവർത്തനം നടത്തി ഐഎസിൽ ചേർത്ത പെൺകുട്ടികളുടെ കഥയാണ് സിനിമ പറയുന്നതെന്നാണ് അണിയറപ്രവർത്തകരുടെ അവകാശവാദം.

ഹിന്ദി സിനിമാ താരം അദാ ശർമ ആണ് ഹിജാബ് ധരിച്ച് ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. നഴ്‌സായി മനുഷ്യർക്കായി സേവനം ചെയ്യാനായിരുന്നു ആഗ്രഹമെന്നും പക്ഷേ ഇപ്പോൾ തീവ്രവാദിയായി അഫ്ഗാനിസ്ഥാനിൽ തടവിലാണെന്നുമാണ് അവർ പറയുന്നത്. കേരളത്തിലെ 32,000 സ്ത്രീകളുടെ ഹൃദയം തകർക്കുന്ന കഥയെന്ന ക്യാപ്ഷനോടെയാണ് അദാ ശർമ ടീസർ ട്വിറ്ററിൽ പങ്കുവച്ചത്. ഏഴു മാസങ്ങൾക്ക് മുൻപാണ് സിനിമ പ്രഖ്യാപിച്ചത്.

സിനിമയിൽ മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന്റെ പഴയ വാർത്താസമ്മേളനത്തിന്റെ ദൃശ്യങ്ങളും ഉപയോഗിച്ചിട്ടുണ്ടെന്നാണ് സൂചന. 2010 ജൂലൈ 24ന് വാർത്താസമ്മേളനത്തിൽ പോപുലർ ഫ്രണ്ടിനെക്കുറിച്ച് നടത്തിയ പരാമർശമാണ് ഇതിലുള്ളത്.

Advertisement