‘ഹിന്ദിക്കാരുടെ കുട്ടിയല്ലേയെന്ന് പറഞ്ഞ് പലരും വന്നില്ല; നമ്മുടെ മോളല്ലേ, ഞാൻ കർമം ചെയ്തു’

Advertisement

ആലുവ: ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ അന്ത്യ കർമങ്ങൾ നടത്താൻ പൂജാരിമാർ വിസമ്മതിച്ചെന്ന് ആരോപണം. കുഞ്ഞിന്റെ അന്ത്യകർമങ്ങൾക്കായി എത്തിയ പൂജാരി രേവന്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആലുവ എംഎൽഎ അൻവർ സാദത്തിനെ സാക്ഷിയാക്കിയാണ് മാധ്യമങ്ങൾക്കു മുന്നിൽ രേവന്ത് ഇക്കാര്യം പറഞ്ഞത്.

‘‘ആലുവ പോയി, മാള പോയി, കുറമശ്ശേരി ഭാഗത്തൊക്കെ അലഞ്ഞു. ഒരു പൂജാരിയും വരാന്‍ തയാറായില്ല. അവരൊന്നും മനുഷ്യന്മാരല്ല. അവർ ചോദിച്ചത് ഹിന്ദിക്കാരുടെ കുട്ടിയല്ലേ എന്നാണ്. ഹിന്ദിക്കാരുടെ കുട്ടിയാണെങ്കിലും മനുഷ്യന്മാര്‍ തന്നെയല്ലേ? അപ്പോൾ ഞാന്‍ വിചാരിച്ചു, നമ്മുടെ മോൾടെ കാര്യമല്ലേ, ഞാന്‍ തന്നെ കര്‍മം ചെയ്യാം എന്ന്. എനിക്ക് കർമങ്ങൾ അത്ര നന്നായി അറിയുന്ന ആളല്ല. ഞാന്‍ ഇതിനു മുന്‍പ് ഒരു മരണത്തിനേ കര്‍മം ചെയ്തിട്ടുള്ളൂ. ഇതു കേട്ടപ്പോൾ എനിക്ക് ആകെ വല്ലായ്മ തോന്നി’’ – രേവത് വികാരാധീനനായി പറഞ്ഞു.

രേവന്ത് വാക്കുകൾ മുഴുമിപ്പിക്കും മുൻപേ സമീപത്തുണ്ടായിരുന്ന അൻവർ സാദത്ത് എംഎൽഎ അദ്ദേഹത്തെ ആലിംഗനം ചെയ്തു. കുഞ്ഞിന്റെ മൃതദേഹം കീഴ്മാട് പൊതുശ്മശാനത്തിൽ സംസ്കരിച്ച ശേഷമാണ് രേവന്ത് അൻവർ സാദത്തിനൊപ്പം മാധ്യമങ്ങളോട് പ്രതികരിച്ചത്.

Advertisement