സീതക്കുളത്ത് അയ്യപ്പ ഭക്തന്‍ കുഴഞ്ഞ് വീണ് മരിച്ചു

Advertisement

വണ്ടിപ്പെരിയാര്‍: സത്രം-പുല്ലുമേട് വഴി ശബരിമലക്കു പോയ കണ്ണൂര്‍ തലശ്ശേരി തോട്ടുമ്മല്‍ മാണിക്കോത്ത് ദിനേശ്(55) കുഴഞ്ഞു വീണ് മരിച്ചു. സത്രത്തില്‍ നിന്ന് പുല്ലുമേട്ടിലേക്ക് പോയ ഏഴംഗ സംഘത്തില്‍പ്പെട്ടയാളായിരുന്നു ദിനേശന്‍. സീതക്കുളത്ത്് എത്തിയപ്പോള്‍ ദിനേശന്‍ അവശനാകുകയായിരുന്നു തുടര്‍ന്ന് വനം വകുപ്പിന്റെ റാപ്പിഡ് റെസ്‌പോണ്‍സ് ടീം വാഹനത്തില്‍ പുല്ലുമേട്ടിലെ ആരോഗ്യ വകുപ്പിന്റെ താത്കാലിക കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും മരിച്ചു. തുടര്‍ന്ന് വണ്ടിപ്പെരിയാറില്‍ നിന്നെത്തിയ ആംബുലന്‍സില്‍ മൃതദേഹം പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി. വണ്ടിപ്പെരിയാര്‍ പോലീസ് പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയി. ഭാര്യ: ഷിജുള. മക്കള്‍: കൃഷ്‌ണേന്ദു, യദു കൃഷ്ണ(ഇരുവരും വിദ്യാര്‍ഥികള്‍). ഈ സീസണ്‍ ആരംഭിച്ചതിന് ശേഷം കാനനപാതയില്‍ കുഴഞ്ഞ് വീണ് മരിക്കുന്ന മൂന്നാമത്തെ അയ്യപ്പഭക്തനാണ്. ഒരു കി.മീറ്ററിലധികം കുത്തനെ കയറ്റമുള്ള പാതയില്‍ ആരോഗ്യപ്രശ്‌നമുള്ളവര്‍ യാത്ര ചെയ്യരുതെന്നും മറ്റുള്ളവര്‍ ആവശ്യത്തിന് വിശ്രമം എടുത്തശേഷമേ യാത്ര തുടരാവൂ എന്നുമാണ് ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശം.

Advertisement