കോളേജ് ക്യാന്റീനില്‍ വിദ്യാര്‍ത്ഥിയെ കുത്തി കൊന്നു

Advertisement

കുരുക്ഷേത്ര. ഹരിയാനയില്‍ കോളേജ് ക്യാന്റീനില്‍ വിദ്യാര്‍ത്ഥിയെ കുത്തി കൊന്നു.ഹരിയാനയിലെ ഭഗവാന്‍ പരശുറാം കോളേജിലാണ് സംഭവം .
ബിഎ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ ശിവം എന്ന യുവാവിനെയാണ് സഹപാഠികള്‍ കൊലപ്പെടുത്തിയത്. കൊലപാതകത്തിലേക്ക് നയിച്ചത് രണ്ട്‌സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചട്ടുണ്ട്. നിലവില്‍ പ്രതികള്‍ ഒളിവിലാണ് അവര്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിട്ടുണ്ട്.

ബുധനാഴ്ച വൈകിട്ടാണ് കൊലപാതകം നടന്നത്. അര്‍ബന്‍ എസ്റ്റേറ്റിലെ സെക്ടര്‍ -5 ല്‍ സ്ഥിതി ചെയ്യുന്ന കോളേജിലെ ക്യാന്റീനില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വാക്കേറ്റമുണ്ടായതോടെയാണ് സംഭവങ്ങളുടെ തുടക്കം. എഫ്ഐആറില്‍ പറയുന്നത് ഇങ്ങനെ : ജിന്ദ് ജില്ലയിലെ ബറോളി ഗ്രാമവാസിയായ ശിവം വൈകിട്ടോടെ തന്റെ സുഹൃത്തുക്കളുമായി കോളേജ് ക്യാന്റീനിലെത്തി. അപ്പോഴെക്കും മറ്റൊരു സംഘവും അവിടേക്കെത്തുകയായിരുന്നു. ശിവന്റെ സുഹൃത്തിനെ അതിലൊരാള്‍ ്അസഭ്യം വിളിച്ചു. ഇതിനെ എതിര്‍ത്ത് കൊണ്ട് ശിവം രംഗത്ത് വരുകയും ഇരുകൂട്ടരും തര്‍ക്കത്തിലാവുകയുമായിരുന്നു.

വാക്കേറ്റം കൈയ്യാങ്കളിയിലേക്കെത്തിയതോടെ എതിര്‍ സംഘത്തിലെ വിദ്യാര്‍ത്ഥികളിലൊരാള്‍ കത്തികൊണ്ട് ശിവത്തെ കുത്തി വീഴ്ത്തുകയായിരുന്നു. ശിവം കുത്തേറ്റ് താഴെ വീണതോടെ ആക്രമിച്ച മൂന്ന് പ്രതികള്‍ ബൈക്കില്‍ സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. ഉടന്‍ തന്നെ സഹപാഠികള്‍ ചേര്‍ന്ന് പരിക്കേറ്റ ശിവത്തെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വിവരമറിഞ്ഞ് പൊലീസ് കേളേജിലെത്തി അന്വേഷണം ആരംഭിച്ചു. കോളേജിലേയും ക്യാന്റീനിലേയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. ആക്രമണത്തിന് പിന്നാലെ പ്രതികളായ മൂന്ന് വിദ്യാര്‍ത്ഥികള്‍ കോളേജ് പരിസരത്ത് നിന്ന് ബൈക്കില്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ ലഭിച്ചതായി എസ്ഐ ദിനേശ് കുമാര്‍ പറഞ്ഞു. പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

Advertisement