ജനാധിപത്യം ഇന്ത്യയുടെ ഡിഎന്‍എ,ഒരു വിവേചനത്തിനും ഇന്ത്യയില്‍ സ്ഥാനമില്ല, ,പ്രധാനമന്ത്രി നരേന്ദ്ര മോദി

Advertisement

വാഷിംങ്ടണ്‍. ജനാധിപത്യം ഇന്ത്യയുടെ ഡിഎന്‍എ ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിനാല്‍ ഒരു വിവേചനത്തിനും ഇന്ത്യയില്‍ സ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ വിവേചനം നേരിടുന്നുവെന്ന് ആരോപണമുണ്ടല്ലോ എന്ന അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യത്തോടാണ് മോദിയുടെ പ്രതികരണം.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനൊപ്പമാണ് മോദി വാര്‍ത്താസമ്മേളനം നടത്തിയത്.
ഇരുരാജ്യങ്ങളുമായുള്ള ബന്ധം ലോകത്തിന്റെ ഭാവിക്ക് അനിവാര്യമെന്ന് ഇരുനേതാക്കളും സംയുക്ത പ്രസ്താവന നടത്തി. ഇന്ത്യയില്‍ ഒരു വിവേചനവും ഇല്ലെന്നായിരുന്നു അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് മോദിയുടെ മറുപടി.


9 വര്‍ഷത്തിനിടയിലെ ആദ്യ വാര്‍ത്താ സമ്മേളനം. ആ വാര്‍ത്താ സമ്മേളനത്തിലാണ് ഇന്ത്യയിലെ വിവേചനമുണ്ടോ എന്ന ചോദ്യം മോദി നേരിട്ടത്. ലോകത്തെ ഏറ്റവും ശക്തമായ ജനാധിപത്യ രാജ്യം എന്നവകാശപ്പെടുന്ന ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ വിവേചനം നേരിടുന്നെന്നും എതിരാളികള്‍ നിശ്ശബ്ദരാക്കപ്പെടുന്നെന്നും പരാതി ഉയരുന്നല്ലോ എന്നായിരുന്നു യുഎസ് മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം.
രണ്ടുതവണ അധികാരത്തിലെത്തിയിട്ടും ഒരു വാര്‍ത്താ സമ്മേളനം പോലും അഭിമുഖീകരിക്കാത്ത നേതാവ് ഇക്കുറി നിശ്ശബ്ദനായില്ല. ചോദ്യം അത്ഭുതപ്പെടുത്തുന്നതാണെന്നായിരുന്നു മോദിയുടെ മറുപടി.

ജാതി, മതം, ലിംഗഭേദം എന്നിവയെ അടിസ്ഥാനമാക്കി ഒരു വിവേചനവും ഇന്ത്യയില്‍ ഇല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. മാനുഷിക മൂല്യങ്ങളും അവകാശങ്ങളും സംരക്ഷിക്കാത്ത ഒരു രാജ്യവും ജനാധിപത്യം എന്ന വിശേഷണത്തിന് അര്‍ഹരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്ക ചൈന ബന്ധം പോലെയല്ല, ഇന്ത്യ യുഎസ് ബന്ധമെന്ന് ബൈഡന്റെ പ്രതികരണം.

Advertisement