കൊല്ലം പ്രാദേശിക ജാലകം

Advertisement

റെയിൽവേ പാസ്സഞ്ചെഴ്സ് സർവീസ് കമ്മിറ്റി ചെയർമാൻ രമേശ് ചന്ദ്ര രത്‌നു കൊല്ലം റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തി

റെയിൽവേ പാസ്സഞ്ചെഴ്സ് സർവീസ് കമ്മിറ്റി ചെയർമാൻ രമേശ് ചന്ദ്ര രത്‌നു കൊല്ലം റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തി. പരിശോധന രണ്ട് മണിക്കൂറോളം നീണ്ടു. പ്ലാറ്റഫോമുകളിലും വിശ്രമമുറികളിലും അദ്ദേഹം വിശദമായ പരിശോധന നടത്തി.

ഉപയോഗ ശ്യൂന്യമായ ഇരിപ്പടങ്ങൾ മാറ്റി പുതിയവ സ്ഥാപിക്കാൻ നിർദേശം നൽകി. “നോ ബിൽ യുവർ ഫുഡ്‌ ഈസ്‌ ഫ്രീ ” ബോർഡ്‌ പ്രദർശിപ്പിക്കാത്ത കടകൾക്ക് പിഴ ചുമത്തി. ഹോട്ടലുകളുടെ അടുക്കളയിലും വിശദമായ പരിശോധന നടത്തി.കുടിവെള്ളത്തിന്റെ ശുചീകരണ സർട്ടിഫിക്കറ്റ് ഇല്ലാത്ത ഹോട്ടലിനും പതിനായിരം രൂപ പിഴ ചുമത്തി. പ്ലാറ്റഫോമുകളിൽ കുടിവെള്ള ടാപ്പുകൾ ഉയർത്തി സ്ഥാപിക്കാൻ നിർദേശം നൽകി. എസ്‌കേലേറ്ററുകൾ പ്രവർത്തിപ്പിക്കാറില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു.

പരിശോധന പ്രമാണിച്ചാണ് എസ്‌കലേറ്റർ ഓണാക്കിയതെന്ന് യാത്രക്കാർ പറഞ്ഞപ്പോൾ പ്രവർത്തിപ്പിക്കാതിരുന്നാൽ വീഡിയോ ദൃശ്യം പകർത്തി അയക്കണമെന്ന് യാത്രക്കാരോട് പറഞ്ഞു. ശുചിത്വ പരിപാലനത്തിന് ഹെൽത്ത് ഇൻസ്പെക്ടർക്ക് അയ്യായിരം രൂപയും ആർ.പി.എഫിന് രണ്ടായിരം രൂപയും റിവാർഡ് നൽകി.കമ്മിറ്റി അംഗങ്ങളായ ഏറ്റുമാനൂർ രാധാകൃഷ്ണൻ, ബാൽഗണപതി, ഗംഗധർ, ബറുവാ എന്നിവർ ഒപ്പമുണ്ടായിരുന്നു. രാവിലെ കൊല്ലത്ത് എത്തുന്ന നഗർകോവിൽ കൊല്ലം എക്സ്പ്രസ്സ്‌ പത്തു മണിക്ക് മുമ്പ് കൊല്ലത്ത് എത്താൻ നടപടി സ്വീകരിയ്ക്കണമെന്നും റയിൽവേ സ്റ്റേഷനിലെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം അവശ്യപ്പെട്ടും ബിജെപി കൊല്ലം ജില്ലാ കമ്മിറ്റി നിവേദനം നൽകി.

ബിജെപി പരവൂർ, കൊല്ലം, കുണ്ടറ മണ്ഡലം കമ്മിറ്റികളും, മൺറോത്തുരുത്ത് ഗ്രാമപഞ്ചായത്ത്‌ കമ്മിറ്റിയുടെ നിവേദനവും നൽകി. ബിജെപി മേഖല സെക്രട്ടറി വി. എസ് ജിതിൻ ദേവ്, ജില്ലാ സെക്രട്ടറി മന്ദിരം ശ്രീനാഥ്, ട്രെഷറർ അനിൽ കുമാർ, മോർച്ച ജില്ലാ പ്രസിഡന്റുമാരായ ആറ്റുപുറം സുരേഷ്, ബബുൽ ദേവ്, മീഡിയ കൺവീനർ പ്രതിലാൽ മണ്ഡലം പ്രസിഡന്റു മാരായ ഹരീഷ് തെക്കടം, മോൻസി ദാസ്, ഇടവട്ടം വിനോദ്, പ്രണവ് താമരക്കുളം,നാരായണൻ കുട്ടി, സജു എന്നിവർ കമ്മിറ്റി ചെയർമാനെ സ്റ്റേഷനിൽ സ്വീകരിച്ചു.

മത്സ്യതൊഴിലാളികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ഇടപെട്ട ബോട്ടുടമയെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

കൊല്ലം.മത്സ്യതൊഴിലാളികള്‍ തമ്മിലുളള തര്‍ക്കത്തില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ പക്ഷം ചേര്‍ന്ന് ബോട്ടുടമയെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ചവറ മടപ്പളളി ദേവകി മന്ദിരത്തില്‍ രാജീവ് (36) ആണ് പോലീസ് പിടിയിലായത്. നീണ്ടകര പൂച്ചത്തുരുത്തിലുളള ബോട്ട് ജട്ടിയില്‍ മത്സ്യ ബന്ധനം കഴിഞ്ഞ് തിരികെ എത്തിയ ബോട്ടിലെ മത്സ്യതൊഴിലാളിയായ തമിഴ്നാട് സ്വദേശി രാമറും പ്രതിയായ രാജീവും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. ഇതില്‍ ഇടപെട്ട ബോട്ടുടമയായ പ്രസാദിന്‍റെ മകന്‍ പ്രവീണ്‍ ബോട്ടിലെ ജീവനക്കാരനായ തമിഴ്നാട് സ്വദേശി രാമറിന്‍റെ പക്ഷം ചേര്‍ന്ന് സംസാരിച്ചു.

ഇതില്‍ പ്രകോപിതനായ രാജീവ് കൈവശമിരുന്ന കത്തി കൊണ്ട് പ്രവീണിന്‍റെ ഇടത് വാരിയെല്ല് ഭാഗത്ത് കുത്തി . ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്ഥലത്തെത്തിയ പോലീസ് സംഘം പ്രതിയെ അവിടെ നിന്നും പിടികൂടി.


ചവറ ഇന്‍സ്പെക്ടര്‍ എ.നിസാമുദ്ദീന്‍റെ നേതൃത്വത്തില്‍ എസ്. ഐമാരായ നൗഫല്‍ ശിവജി, അനില്‍കുമാര്‍ എ.എസ്.ഐ മാരായ ഗ്രേഷ്യസ്, അഷറഫ്, ശ്യാംലാല്‍ എസ്.സി.പി.ഒ ബിജൂ, സി.പി.ഒ വിനോദ് എന്നവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.

പടിഞ്ഞാറെക്കല്ലട ഗ്രാമപഞ്ചായത്ത്‌ കാർഷികവിപണി കൃഷിമന്ത്രി പി. പ്രസാദ് ഉത്ഘാടനം ചെയ്തു

പടിഞ്ഞാറേക്കല്ലട ഗ്രാമപഞ്ചായത്ത്‌ ബ്ലോക്ക്‌ പഞ്ചായത്തിന്റെ ധനസഹായത്തോടെ നിർമ്മിച്ച കാർഷിക വിപണി കൃഷിമന്ത്രി പി. പ്രസാദ് നിർവഹിച്ചു. കോവൂർ കുഞ്ഞുമോൻ mla അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. ഉണ്ണികൃഷ്ണൻ സ്വാഗതം ആശംസിച്ചു. സ്റ്റേറ്റ് ഫാമിംഗ് കോർപറേഷൻ ചെയർമാൻ കെ. ശിവശങ്കരൻ നായർ,

പടിഞ്ഞാറെക്കല്ലട. ഗ്രാമപഞ്ചായത്ത്‌ കാർഷികവിപണി കൃഷിമന്ത്രി പി. പ്രസാദ് ഉത്ഘാടനം ചെയുന്നു.

ജില്ലാപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാന്മാരായ ഡോ. പി. കെ. ഗോപൻ, അനിൽ എസ് കല്ലേലിഭാഗം, ജില്ലാ കൃഷി ഓഫീസർ ഷീബ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എൽ. സുധ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ വൈ. ഷാജഹാൻ, വി. രതീഷ്, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാന്മാരായ കെ. സുധീർ, ജെ. അംബികാകുമാരി, ഉഷാലയം ശിവരാജൻ, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ റജീല, ലൈലസമദ്, ടി. ശിവരാജൻ, ഷീലാകുമാരി, സിന്ധു, അഡ്വ. തൃദീപ് കുമാർ, എൻ. ഓമനക്കുട്ടൻ പിള്ള, എൻ. ശിവാനന്ദൻ, സുനിതദാസ് എന്നിവരും വിവിധ രാഷ്ട്രിയ പാർട്ടി പ്രതിനിധികളും, പഞ്ചായത്ത് സെക്രട്ടറി കെ. സീമ, സി. ഡി. എസ് ചെയർ പേഴ്സൺ വിജയനിർമല എന്നിവരും ആശംസകൾ നേർന്നു. കൃഷി ഓഫീസർ ശ്രീജിത്ത്‌ നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് നാടൻപാട്ട് മേളയും ഉണ്ടായിരുന്നു. കുടുംബശ്രീ ജെ. എൽ. ജി ഗ്രൂപ്പുകളുടെ കാർഷിക വിപണനമേള എല്ലാവരെയും ഏറെ ആകർഷിച്ചു

അന്തര്‍ജില്ലാ പോക്കറ്റടിക്കാരന്‍ പോലീസ് പിടിയിലായി
കൊല്ലം. തെക്കന്‍ ജില്ലകളിലെ തിരക്കുളള സ്ഥലങ്ങളില്‍ നിരന്തരം പോക്കറ്റിടി നടത്തുന്നയാളെ പോലീസ് പിടികൂടി. കാട്ടക്കട മഞ്ചന്‍കോട് അജിലാ ഭവന്‍ റോഡരികത്ത് വീട്ടില്‍ ചെമ്പൂര്‍ ചന്ദന്‍ എന്നറിയപ്പെടുന്ന ചന്ദ്രന്‍ (42) ആണ് പോലീസ് പിടിയിലായത്.

കൊല്ലത്ത് നിന്നും കണ്ണനല്ലൂരിലേക്ക് പോകുന്ന സ്വകാര്യ ബസില്‍ അയത്തില്‍ വച്ച് അനാവശ്യ തിക്കും തിരക്കും ഉണ്ടാക്കി യാത്രക്കാരനായ വൃദ്ധന്‍റെ പോക്കറ്റടിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ മോഷണത്തിനും പിടിച്ച്പറിക്കുമായി 36 ഓളം കേസുകള്‍ നിലവിലുണ്ട്.


ഇരവിപുരം ഇന്‍സ്പെക്ടര്‍ വി.വി അനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍ മാരായ അരുണ്‍ഷാ, ജയകുമാര്‍, ആന്‍റണി, അജിത്ത് എ.എസ്.ഐ സുരേഷ്, സി.പി.ഒ മനാഫ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അയത്തില്‍ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.

ഗ്രാന്മ ഗ്രാമീണ വായനശാല പ്രതിഭാ സംഗമം സംഘടിപ്പിച്ചു

അരിനല്ലൂര്‍.ഗ്രാന്മ ഗ്രാമീണ വായനശാല പ്രതിഭാ സംഗമം സംഘടിപ്പിച്ചു. CDS മെമ്പർക്കും ADS അംഗങ്ങൾക്കും നൽകിയ സ്വീകരണം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.തോമസ് അൽഫോൺസ് ഉദ്ഘാടനം ചെയ്തു.

സോമൻ മുത്തേഴത്തിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെ.ബി.ശെൽവമണി സ്വാഗതം പറഞ്ഞു. അഡ്വ.ടി.മോഹൻ മുഖ്യപ്രഭാഷണം നടത്തി.വാർഡ് മെമ്പർ രജനി സുനിൽ,വി.ഗിരിജാദേവി, ടി. ജോസ്, എൻ.ഭവാനി, ടി. ജോസ് കുട്ടി എന്നിവർ സംസാരിച്ചു.

പിഞ്ച്കുഞ്ഞിനേയും പിതാവിനേയും കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ ഒരാള്‍ പോലീസ് പിടിയിലായി

ഓച്ചിറ .ഉത്സവത്തിനിടെ രണ്ടേകാല്‍ വയസുകാരനേയും പിതാവിനേയും കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ ഒരാള്‍ പോലീസ് പിടിയിലായി. ഓച്ചിറ പായിക്കുഴി തലവനത്തറയില്‍ രഞ്ചു (21) ആണ് പിടിയിലായത്.

ഇയാളുടെ സുഹൃത്തായ അഖിലില്‍ നിന്നും കഴിഞ്ഞ രണ്ട് വര്‍ഷം മുമ്പ് സ്വര്‍ണ്ണ കമ്മല്‍ വാങ്ങി പണയം വച്ചിരുന്നു. കമ്മല്‍ തിരികെ കൊടുക്കാതിരുന്നതിനെ തുടര്‍ന്ന് കമ്മലിന്‍റെ വില അഖിലിന്‍റെ ഭാര്യ ആവശ്യപ്പെടുകയും പരസ്പരം വാക്കേറ്റം ഉണ്ടായിട്ടുളളതുമാണ്. കഴിഞ്ഞ 3ന് രണ്ടേകാല്‍ വയസുളള മകനൊപ്പം വലിയകുളങ്ങര ക്ഷേത്ര ഉത്സവം കാണാനെത്തിയ അഖിലിനെ രഞ്ചുവും കൂട്ടരും ചേര്‍ന്ന് വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ചുടുകട്ട കൊണ്ട് കുഞ്ഞിന്‍റെ തലയ്ക്ക് ഇടിച്ചതില്‍ കുഞ്ഞിന്‍റെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റു, ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് കുഞ്ഞ് ആലപ്പുഴ വണ്ടാനം റ്റി.ഡി മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ അതീവഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

അഖിലും ആശുപത്രിയിലാണ്. സംഭവത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന സംഘത്തിലെ സഞ്ചുവിനെ ജില്ലാ പോലീസ് മേധാവി നാരായണന്‍ റ്റി ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഓച്ചിറയിലെ ഒളിവിടത്തില്‍ നിന്നും പിടികൂടുകയായിരുന്നു.
ഓച്ചിറ ഇന്‍സ്പെക്ടര്‍ വിനോദ്.പി, എസ്സ്.ഐ നിയാസ്, എ.എസ്സ്.ഐ മാരായ വേണുഗോപാല്‍, സന്തോഷ്, എസ്.സി.പി.ഒ ഫ്രൈഡിനന്‍റ്, സി.പി.ഓ മാരായ രഞ്ജിത്ത്, കനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.

തുരുത്തിക്കര എം.ടി.യു.പി സ്കൂൾ സപ്തതി ആഘോഷ സമാപനം

കുന്നത്തൂർ:തുരുത്തിക്കര എം.ടി.യു.പി സ്കൂൾ സപ്തതി ആഘോഷങ്ങളുടെ സമാപനം വർണാഭമായി.സമാപന സമ്മേളനം കോവൂർ കുഞ്ഞുമോൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച സപ്തതി സ്മാരക ആഡിറ്റോറിയത്തിന്റെ സമർപ്പണവും അദ്ദേഹം നിർവഹിച്ചു.റവ.ഡോ.ഗ്രിഗോറിയസ് മാർ സ്തേഫാേനോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ സ്കൂൾ പ്രഥമാധ്യാപകൻ ഷാജൻ.പി.സഖറിയായെ ആദരിച്ചു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എൻഡോവ്മെന്റുകൾ വിതരണം ചെയ്തു.എൽഎസി ചെയർമാൻ റവ.ഫിലിപ്പോസ് ജോൺ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാകുമാരി,ഗ്രാമ പഞ്ചായത്തംഗങ്ങളായ റെജി കുര്യൻ,ശ്രീലേഖ,ജി.മുരളീധരൻ പിള്ള, വത്സലാകുമാരി,ബി.പി.ഒ ദീപക്, പ്രോഗ്രാം കമ്മിറ്റി കൺവീനർ നാരായണൻ,ഷേർളി ഡാനിയേൽ,പി.ഒ തോമസ്,മണിക്കുട്ടൻ,റ്റി.എൻ മാത്യു എന്നിവർ പ്രസംഗിച്ചു.

പെട്രോൾ ഡീസൽ, പാചക വാതക വിലവർധന,ആർ എസ് പി പ്രതിഷേധബഹുജന കൂട്ടായ്മ നടത്തി

ശൂരനാട് : പെട്രോൾ ഡീസൽ, പാചക വാതക വിലവർധനവിലും, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധനയങ്ങളിലും പ്രതിഷേധിച്ച് ആർ എസ് പി നടത്തുന്ന ദേശീയ പ്രക്ഷോഭങ്ങളുടെ ഭാഗമായി ശൂരനാട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചക്കുവള്ളിയിൽ പ്രതിഷേധബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു.

കൂട്ടായ്മ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇടവനശേരി സുരേന്ദൻ ഉദ്ഘാടനം ചെയ്യ്തു. കെ മുസ്തഫ അധ്യക്ഷത വഹിച്ച യോഗത്തിൽ ആർ വൈ എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ മുഖ്യപ്രഭാഷണം നടത്തി. തുണ്ടിൽ നിസാർ, എസ് ബഷീർ, എസ് വേണുഗോപാൽ, സുഭാഷ് എസ് കല്ലട, എസ് ശശികല, മായാ വേണുഗോപാൽ,
വിഷ്ണു സുരേന്ദ്രൻ, മുൻഷീർ ബഷീർ, രാമൻ പിള്ള, തുളസീധരൻ പിള്ള,
ശ്രീകുമാർ, വിജയൻ പിള്ള, പി കെ സദാശിവൻ, ഷാജു ശൂരനാട് തുടങ്ങിയവർ സംസാരിച്ചു.

എം.ബി.ബി.എസ് വിദ്യാർത്ഥികൾക്ക് ചൈനയിലേക്ക് മടങ്ങാൻ ഇനിയും കാത്തിരിക്കേണ്ടിവരും,കൊടിക്കുന്നിൽ സുരേഷ് എം പി കേന്ദ്ര മന്ത്രി ഡോ.എസ്.ജയശങ്കറുമായി ചർച്ച നടത്തി

ശാസ്താംകോട്ട (കൊല്ലം) : കോവിഡ് മഹാരിക്കാലത്ത് രാജ്യത്തേക്ക് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ചൈനയിലേക്കുള്ള മടക്ക യാത്രയ്ക്ക് കാത്തിരിക്കേണ്ടിവരും.
വിദ്യാർത്ഥികളുടെ മടങ്ങിപ്പോക്കുമായി ബന്ധപ്പെട്ടുള്ള അനിശ്ചിതത്വം സംബന്ധിച്ച വിഷയങ്ങൾ കൊടിക്കുന്നിൽ സുരേഷ് എം.പി
കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കറുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശികൾക്ക് ചൈനയിലേക്ക് തിരികെ പ്രവേശിക്കാനുള്ള അനുമതി ഇപ്പോൾ നൽകേണ്ടതില്ല എന്നതാണ് ചൈനയുടെ നിലപാട്.

മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്നവരിൽ നിന്നുമാണ് ചൈനയിൽ കോവിഡ് വീണ്ടും വ്യാപിക്കുന്നതത്രേ.ഇതിനാൽ സമ്പൂർണമായി കോവിഡ് മാറിയാൽ മാത്രമേ ചൈനയിൽ നിന്ന് മഹാമാരിക്കാലത്ത് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് തിരികെ പോയവരെ മടങ്ങി വരാൻ അനുവദിക്കൂ.ഇവരെ തിരികെ പ്രവേശിപ്പിക്കാനുള്ള അനുമതി തല്ക്കാലം നൽകാനാവില്ല എന്നതാണ് ചൈനയുടെ തീരുമാനം.ഇക്കാര്യം ചൈനീസ് അധികൃതർ തന്നെ ഔദ്യോഗിക ചർച്ചകളിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനാൽ തന്നെ കുറച്ചു നാളുകൾ കൂടി ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾ ചൈനയിലേക്ക് തിരികെ പോകാൻ കാത്തിരിക്കേണ്ടി വരുമെന്നും ഡോ ജയശങ്കർ കൊടിക്കുന്നിൽ സുരേഷ് എം പി യെ ചർച്ചയിൽ അറിയിച്ചു.ഇതിനൊപ്പം യുക്രയിനിൽ നിന്നും ഇന്ത്യയിൽ തിരികെയെത്തിയ മെഡിക്കൽ വിദ്യാർത്ഥികളുടെ തുടർ വിദ്യാഭ്യാസവും അനശ്ചിതത്വത്തിലാണ്.യുദ്ധക്കെടുതി കാരണം അവർക്ക് തിരികെ പോകാനോ,പഠനം യുക്രയിനിൽ തുടരാനോ അടുത്തൊന്നും കഴിയാത്ത സാഹചര്യമാണുള്ളത്.ഇതിനാൽ കേന്ദ്ര ആരോഗ്യ വകുപ്പിന് മുമ്പിൽ ഈ വിഷയത്തെ വരും ദിവസങ്ങളിൽ തന്നെ ഉന്നയിക്കും.അവർക്ക് ഇന്ത്യയിൽ തന്നെ തുടർ വിദ്യാഭ്യാസം,ക്ലിനിക്കൽ ട്രെയിനിങ് ഉൾപ്പടെ നൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കേന്ദ്ര സർക്കാർ ഈ പ്രത്യേക സാഹചര്യം മനസ്സിലാക്കി തന്നെ നടപടികൾ കൈക്കൊള്ളണമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു.

അമ്പലങ്ങൾ കേന്ദ്രീകരിച്ചു മോഷണം നടത്തുന്നയാൾ അറസ്റ്റിൽ
അഞ്ചൽ : സംസ്ഥാനത്തുടനീളം വിവിധ ജില്ലകളിലായി നിരവധി മോഷണ കേസുകളിൽ പ്രതിയായ മേലില വില്ലേജിൽ ചെത്തടി മുറിയിൽ ഷഫീഖ് മൻസിലിൽ മോഹനൻ മകൻ 41 വയസുള്ള സതീഷ് എന്ന് വിളിക്കുന്ന റഫീഖിനെ അഞ്ചൽ പോലീസ് അറസ്റ്റു ചെയ്തു.

അഞ്ചൽ ഏറം ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിലെ വഞ്ചി കുത്തി തുറന്നു പണം മോഷ്ടിച്ച കേസുമായി ബന്ധപ്പെട്ടാണ് സതീഷ് അറസ്റ്റിലായത്.23 – 2 – 2022 രാത്രിയിൽ ഏറം ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിടപ്പള്ളി സ്റ്റാഫ് റൂം ഓഫീസ് റൂം എന്നിവയുടെ പൂട്ടൂകൾ പൊളിക്കുകയും സ്റ്റാഫ് റൂമിൽ സൂക്ഷിച്ചിരുന്ന കാണിക്ക വഞ്ചികൾ പൊളിച്ചാണ് മോഷ്ടിച്ചത് .

കൊട്ടാരക്കര, കടക്കൽ, ചടയമംഗലം,ആറ്റിങ്ങൽ, തിരുവനന്തപുരം തുടങ്ങിയ പോലീസ് സ്റ്റേഷൻ പരിധിയിലെ നിരവധി മോഷണ കേസിൽ ഉൾപ്പെട്ടിട്ടുള്ള ആളുമാണെന്ന് വ്യക്തമായിട്ടുള്ളതാണ്. അഞ്ചൽ എസ്.എച്.ഒ. K G ഗോപകുമാർ, എസ് ഐ. ജ്യോതിഷ് എസ് ഐ ജോൺസൻ എ എസ് ഐ ബൈജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ് ചെയ്തത് .

ഇടതുമുന്നണിയിൽ കേരളാ കോൺഗ്രസ് (എം)ന്റെ താല്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നു:സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

കൊട്ടാരക്കര :ഇടതുമുന്നണിയിൽ കേരളാ കോൺഗ്രസ് (എം)ന്റെ താല്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നു എന്നതിന്റെ തെളിവാണ് സംസ്ഥാന ബഡ്ജറ്റും കാരുണ്യ പദ്ധതിയുടെ തിരിച്ചുവരവുമെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ചൂണ്ടിക്കാട്ടി.കൊട്ടാരക്കരയിൽ നടന്ന കേരളാ കോൺഗ്രസ്സ് (എം) ജില്ലാ പ്രതിനിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.എം മാണിയുടെ ഓർമ്മക്കായി ജലവിഭവ വകുപ്പ് വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന കമ്മ്യൂണിറ്റി ബേസ്ഡ് മൈക്രോ ഇറിഗേഷൻ,റബ്ബർ വിലസ്ഥിരതാ ഫണ്ട് പദ്ധതികളൊക്കെ പാർട്ടിയെ സംബന്ധിച്ച് അഭിമാനകരമാണ്.മധ്യ തിരുവിതാംകൂർ പോലെയുള്ള പ്രദേശങ്ങളിലെ ജനാധിപത്യ വിശ്വാസികൾക്കിടയിൽ പാർട്ടിയുടെ ഇടുപക്ഷ പ്രവേശനം ആദ്യം അല്പം സംശയത്തിനിട നൽകിയങ്കിലും മുന്നണിയിലെ പ്രധാന ജനാധിപത്യ പാർട്ടിയായി കേരളാ കോൺഗ്രസ്സ് (എം) മാറിക്കഴിഞ്ഞു എന്ന യാഥാർഥ്യം
ഇന്നവർക്ക് ബോധ്യപ്പെട്ടു കഴിഞ്ഞതായും കുളത്തുങ്കൽ പറഞ്ഞു.ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന ജന.സെക്രട്ടറി ബെന്നി കക്കാട്,ഉഷാലയം ശിവരാജൻ ,സജിജോൺ കുറ്റിയിൽ,ജോൺ.പി.കരിക്കം, മുരുകദാസൻ നായർ,ആദിക്കാട് മനോജ്,ഏ.ഇക്ബാൽകുട്ടി,ചവറ ഷാ, അബ്ദുൽ സലാം അൽഹാന,അഡ്വ.അജു മാത്യു പണിക്കർ,മാത്യു സാം,തടിക്കാട് ഗോപാലകൃഷ്ണൻ, ജോബി ജീവൻ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement