ശക്തമായ കാറ്റും മഴയും; കുന്നത്തൂർ താലൂക്കിൽ വ്യാപകനാശം

Advertisement

ശാസ്താംകോട്ട : വെള്ളിയാഴ്ച വൈകിട്ടോടെ ആഞ്ഞു വീശിയ ശക്തമായ കാറ്റും മഴയും കുന്നത്തൂർ താലൂക്കിൽ വ്യാപകനാശം വിതച്ചു.മിക്ക പ്രദേശങ്ങളിലും മരങ്ങൾ കടപുഴകിയും ശിഖരങ്ങൾ ഒടിഞ്ഞു വീണും ഇലക്ട്രിക് പോസ്റ്റുകളും ലൈനുകളും നിലം പതിച്ചതിനാൽ വൈദ്യുതി ബന്ധം താറുമാറായിട്ടുണ്ട്. താലൂക്കിലെ മിക്ക പാടശേഖരങ്ങളിലും വ്യാപകമായ കൃഷി നാശമാണ് സംഭവിച്ചത്.

നേന്ത്രവാഴ,വെറ്റില,
മരച്ചീനി,പയർ അടക്കമുള്ളവ നശിച്ചു.ഓണ വിപണി ലക്ഷ്യമിട്ട് കൃഷിചെയ്തിരുന്ന ആയിരക്കണക്കിന് ഏത്ത വാഴകൾ ഒടിഞ്ഞു വീണു.കര പ്രദേശങ്ങളിലെ കൃഷിയും നശിച്ചിട്ടുണ്ട്.ശാസ്താംകോട്ട പഞ്ചായത്തിലെ കരിന്തോട്ടുവ പെരുവേലിക്കര ലക്ഷ്മിയിൽ രാജീവിന്റ 900 മൂട് ഏത്ത വാഴകൾ ഒടിഞ്ഞു വീണു.കുലച്ചതും കുലയ്ക്കാറായതുമായ വാഴകളാണ് നിലം പതിച്ചത്.പെരുവേലിക്കര ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന കൂറ്റൻ കട്ടൗട്ടും നിലംപതിച്ചു.

കുന്നത്തൂർ തൊളിക്കൽ ഏല,തമിഴംകുളം ഏല,മൈനാഗപ്പള്ളി വെട്ടിക്കോട്ട് ഏല, പോരുവഴി വെൺകുളം ഏല, മുതുപിലാക്കാട്,പടിഞ്ഞാറെ കല്ലട എന്നിവിടങ്ങളിൽ ലക്ഷക്കണക്കിന് രൂപയുടെ കൃഷി നാശം സംഭവിച്ചു.വീട്ടുപറമ്പുകളിൽ മരങ്ങൾ പിഴുവീണു.പലയിടത്തും വൈകിട്ടോടെ നിലച്ച വൈദ്യുതി ബന്ധം മണിക്കൂറുകൾ പിന്നിട്ടിട്ടും പുന:സ്ഥാപിക്കാനായിട്ടില്ല.

മരങ്ങൾ വീണും മറ്റും വിവിധയിടങ്ങളിൽ വീടുകൾക്കും
തൊഴുത്തുകൾക്കും നാശം സംഭവിച്ചിട്ടുണ്ട്.വേനൽ മഴയ്ക്കൊപ്പം ആഞ്ഞു വീശിയ കാറ്റും ഇടിയും മിന്നലും താലൂക്കിലെ ഇന്റർനെറ്റ് സംവിധാനത്തെയും ബാധിച്ചിട്ടുണ്ട്. റവന്യു – വൈദ്യുതി – കൃഷി വകുപ്പുകളിൽ കൃത്യമായ കണക്ക് ലഭിച്ചിട്ടില്ലാത്തതിനാൽ നാശനഷ്ടത്തിന്റെ തോത് തിട്ടപ്പെടുത്താനായിട്ടില്ല.

Advertisement