പരസ്യ മദ്യപാനം ചോദ്യം ചെയ്ത പഞ്ചായത്ത് അംഗത്തെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘം പിടിയില്‍

Advertisement

കൊട്ടിയം. ക്ഷേത്ര പരിസരത്ത് പരസ്യമദ്യപാനം നടത്തിയത് ചോദ്യം ചെയ്ത ജനപ്രതിനിധിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉമയനല്ലൂര്‍ വടക്കുംകര കിഴക്ക് ശ്യാം മന്ദിരത്തില്‍ ശ്യാം (24), പടനിലം വയലില്‍ പുത്തന്‍വീട്ടില്‍ പ്രസാദ് (22), തട്ടമല ശാര്‍ക്കര കുളം പുത്തന്‍ വീട്ടില്‍ അല്‍താഫ്(19) എന്നിവരാണ് പോലീസ് പിടിയിലായത്.

ഉമയനല്ലൂര്‍ വളളി അമ്പല പരിസരത്ത് വച്ച് ഗ്രാമപഞ്ചായത്ത് മെമ്പറായ രഞ്ചിത്തിനാണ് കുത്തേറ്റത്. പരസ്യ മദ്യപാനം നടക്കുന്നതറിഞ്ഞ് അന്വേഷിക്കാനെത്തിയ രഞ്ജിത്ത് മദ്യപാന സംഘത്തോട്ട് അമ്പല പരിസരം വിട്ടു പോകാന്‍ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതരായ ഇവര്‍ മെമ്പറെ തടഞ്ഞ് വച്ച് ആക്രമിക്കുകയായിരുന്നു.

ചെറുക്കാന്‍ ശ്രമിച്ച രഞ്ജിത്തിനെ കത്തി കൊണ്ട് വയറിലും ഇടത് ചുമലിലും കഴുത്തിലും കുത്തി പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ രഞ്ജിത്തിനെ സമീപവാസികള്‍ ചേര്‍ന്ന് കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ഇയാള്‍ ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ അപകടനില തരണം ചെയ്തു.

സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്ന് പേരെ സ്ഥലത്തെത്തിയ പോലീസ് സംഘം വളളി ക്ഷേത്രത്തിന് സമീപം നിന്നും പിടികൂടി. രക്ഷപ്പെട്ട നാലാമനായി തെരച്ചില്‍ തുടരുകയാണ്. കൊട്ടിയം ഇന്‍സ്പെക്ടര്‍ ജിംസ്റ്റല്‍ എം.സി യുടെ നേതൃത്വത്തില്‍ കൊട്ടിയം സബ്ബ് ഇന്‍സ്പെക്ടര്‍മാരായ സുജിത്ത് ജി നായര്‍, ഷിഹാസ്, ജയകുമാര്‍ എ.എസ്.ഐ ഫിറോസ്ഖാന്‍, സുനില്‍കുമാര്‍, സി.പി.ഒ മാരായ അനൂപ്. പ്രദീപ്ചന്ദ്, സാം ജി ജോണ്‍ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. ഇവരെ റിമാന്‍റ് ചെയ്തു.

Advertisement