കണ്ണൂർ: വീട്ടു വരാന്തയിലിരുന്ന അമ്മയെ കസേരയോടെ മുറ്റത്തേക്ക് എടുത്തെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. പള്ളിയാംമൂല ലക്ഷംവീട് ഉന്നതിയിലെ വി സജീവൻ (58)ആണ് പിടിയിലായത്.
വ്യാഴാഴ്ച്ച രാത്രി 11 മണിയോടെയാണ് സംഭവം. വീട്ടുവരാന്തയിൽ ഇരിക്കുക യായിരുന്ന അമ്മ വി ശാന്തയെ (88) കസേരയോടെ എടുത്ത് മുറ്റത്തേക്ക് എറിയുകയായിരുന്നു. സ്റ്റെപ്പിൽ തലയിടിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ ശാന്ത എകെജി ആശുപത്രിയിൽ ചികിത്സയിലാണ്.
വീട്ടു ചെലവിന് പണം നൽകാത്തത് അമ്മ ചോദിച്ചതിന്റെ വിരോധമാണ് അക്രമത്തിനു പിന്നിൽ. സംഭവത്തിനുശേഷം സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട സജീവനെ തിരച്ചിലിനൊടുവിൽ പ്രദേശത്തു നിന്നു തന്നെ പൊലീസ് പിടികൂടുകയായിരുന്നു.
ടൗൺ സിഐ പിഎ ബിനു മോഹനാണ് ഇയാളെ അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച്ച ഉച്ചയോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
































