ജിം വന്നു,ശാസ്താംകോട്ടയിലെ പാർക്ക് ഓർമ്മയായി

Advertisement

ശാസ്താംകോട്ട: ശാസ്താംകോട്ടക്കാർക്കും ഇവിടെ എത്തുന്നവർക്കും സായന്തനങ്ങളിലടക്കം കുളിർമ പകർന്നിരുന്ന പാർക്ക് ഇനി ഓർമ്മ മാത്രം. പാർക്ക് ഓർമ്മയായങ്കിലും ഉദ്ഘാടനത്തോടനുബന്ധിച്ച് വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച ശിലാഫലകം ഇപ്പോഴും ഒരു ഭാഗത്ത് കാണാം.തടാകതീരത്ത് കോളേജ് റോഡിൻ്റെ തുടക്കത്തിൽ 1985 ഒക്ടോബറിലാണ് പാർക്ക് ഉദ്ഘാടനം ചെയ്തത്.എംഎൽഎമാരായിരുന്ന തെന്നല ജി.ബാലകൃഷ്ണപിള്ള, കോട്ടക്കുഴി സുകുമാരൻ എന്നിവർ ചേർന്നാണ് പാർക്ക് ഉദ്ഘാടനം ചെയ്തത്.അന്നത്തെ ജില്ലാ കളക്ടറും ഇപ്പോൾ പശ്ചിമ ബംഗാൾ ഗവർണ്ണറുമായ സി.വി ആനന്ദബോസിൻ്റെ ‘ഫയലിൽ നിന്ന് വയലിലേക്ക് ‘ എന്ന പദ്ധതി പ്രകാരം ശാസ്താംകോട്ട സ്കൂളിലെ കുട്ടികൾക്ക് വേണ്ടിയാണ് പാർക്ക് തുടങ്ങിയത്.ഇതിന് വേണ്ടി ആവശ്യമായ റവന്യൂഭൂമി വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിരുന്നു.പൊലീസിൻ്റെയും വനംവകുപ്പിൻ്റെയും സഹകരണത്തോടെ ആരംഭിച്ച പാർക്കിൽ തണൽ മരങ്ങളും ചെടികളും വച്ച് പിടിപ്പിച്ചു.

മനോഹരമായി ഇരിപ്പിടങ്ങൾ തയ്യാറാക്കി.കുട്ടികൾക്കുള്ള അത്യാവശ്യം വിനോദ ഉപകരണങ്ങൾ സ്ഥാപിച്ചു.ഇങ്ങനെ തയ്യാറാക്കിയ പാർക്കിൽ കുട്ടികളെ കൂടാതെ മുതിർന്നവരടക്കം ധാരാളം പേരായിരുന്നു എത്തിയിരുന്നത്.കുറെനാൾ പാർക്കിൻ്റെ പ്രവർത്തനം കാര്യക്ഷമമായി നടന്നു. കാവൽക്കാരെ ഉൾപ്പെടെ നിറുത്തിയാണ് പ്രവർത്തനം നടന്നതെങ്കിലും പിന്നീട് ഇതെല്ലാം നിലച്ചു.ഏറെ നാൾ പാർക്ക് പൂട്ടി ഇട്ടതോടെ ഉപകരണങ്ങൾ നശിച്ചു പോവുകയും കുറെ സാമൂഹ്യ വിരുദ്ധർ കടത്തിക്കൊണ്ടു പോകുകയും ചെയ്തു.പാർക്ക് ഓർമ്മയായതോടെ പിന്നീട് പാർക്കിൻ്റെ സ്ഥലത്ത് ബി.ആർ.സിക്ക് കെട്ടിട്ടം പണിതു.ഒരു ഭാഗത്ത് ഇപ്പോൾ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഓപ്പൺജിംനേഷ്വവും പണിതു.ഇനി എ.ഇ ഓഫീസ് പണിയുവാനുള്ള തയ്യാറെടുപ്പിലുമാണ്.അധികൃതർ പാർക്കിനായി നട്ടുപിടിപ്പിച്ച തണൽ മരങ്ങൾ കൂറ്റൻ വൃക്ഷങ്ങളായി വളർന്ന് നിൽക്കുകയും മറ്റ് ഭാഗങ്ങൾ കാടു കയറിയും കിടക്കുകയാണ്

Advertisement