സിപിഐ നേതാവ് ഓമനക്കുട്ടനെ ശാസ്താംകോട്ട പൊലീസ് മര്‍ദ്ദിച്ച സംഭവം അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

Advertisement

ശാസ്താംകോട്ട. ധര്‍മ്മ ശാസ്താക്ഷേത്രത്തിലെ കെട്ടുകാഴ്ചയോടനുബന്ധിച്ചു ഉണ്ടായ തര്‍ക്കത്തിന്‍ർറെ പേരില്‍ സിപിഐ നേതാവ് ഓമനക്കുട്ടനേയും ഭാര്യ മുന്‍ ബ്ളോക്ക് പഞ്ചായത്ത്പ്രസിഡന്റ് കെ കൃഷ്ണകുമാരിയേയും വീടുകയറി പൊലീസ് ആക്രമിച്ച സംഭവത്തിലാണ് അന്വേഷണത്തിന് ഉത്തരവായത്. ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. കെട്ടുകാഴ്ചയില്‍ പൊലീസും ഒരു സംഘം യുവാക്കളും തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. പൊലീസ് ഫോട്ടോപകര്‍ത്തിയതിനെ ചോദ്യം ചെയ്തായിരുന്നു തര്‍ക്കം. ഓമനക്കുട്ടന്‍ ഇവരെ പിന്മാറ്റുവാന്‍ ഇടപെട്ടിരുന്നു. എന്നാല്‍ അന്ന് രാത്രി 11മണിക്ക് വേങ്ങയിലെ വീട്ടില്‍ കടന്നു കയറിയ പൊലീസ് സംഘം ഓമനക്കുട്ടനെ മര്‍ദ്ദിക്കുകയും ഭാര്യ കൃഷ്ണകുമാരിയെ തള്ളിവീഴ്ത്തുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി. ഓമനക്കുട്ടനെ ജീപ്പില്‍വച്ചും സ്റ്റേഷനിലെത്തിച്ചും മര്‍ദ്ദിച്ചു. എസ്ഐ അനൂപ്, സിപിഒ അലക്സാണ്ടര്‍ എന്നിവര്‍ക്കെതിരെയാണ് പരാതിയുണ്ടായത്.

സംഭവം വലിയ ഒച്ചപ്പാടായിട്ടും സിപിഐയും ഇടതുമുന്നണിയും ശക്തമായി ഇടപെടാതിരുന്നത് ആക്ഷേപമായിരുന്നു. സിപിഐ പ്രാദേശിക തലത്തില്‍പോലും പ്രതിഷേധവുമായി രംഗത്തുവന്നില്ല. നേരത്തേ സിപിഎം നേതാവായിരുന്ന ഓമനക്കുട്ടന്‍ പില്‍ക്കാലത്താണ് സിപിഐയിലെത്തിയത്.

Advertisement