കൊല്ലത്ത് ഇക്കുറി മത്സരം തീപാറും… പോരാട്ടത്തിനായി എന്‍.കെ. പ്രേമചന്ദ്രനും നടന്‍ മുകേഷും മത്സര രംഗത്തേക്ക്

Advertisement

കൊല്ലത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇക്കുറി മത്സരം തീപാറും. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എന്‍.കെ. പ്രേമചന്ദ്രനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി നടനും എംഎല്‍എയുമായ മുകേഷും എത്തുന്നതോടെയാണ് മത്സരം ആവേശമാകുന്നത്. മത്സരത്തിനായി മുകേഷിന്റെ പേര് സിപിഎം ജില്ലാ സെക്രട്ടേറിയറ്റാണ് നിര്‍ദ്ദേശിച്ചത്. എം. മുകേഷ് എംഎല്‍എയെ കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് പാര്‍ട്ടി നിര്‍ദേശം. വിഷയത്തില്‍ ഏകകണ്ഠമായ തീരുമാനം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. മന്ത്രി കെ.എന്‍. ബാലഗോപാലിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. അതേസമയം, യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എന്‍.കെ. പ്രേമചന്ദ്രനെ നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.
കൊല്ലത്ത് മുകേഷ് മത്സരിക്കുമ്പോള്‍ പത്തനംതിട്ടയില്‍ മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ തോമസ് ഐസകും, ആലപ്പുഴയില്‍ സിറ്റിംഗ് എംപി എ.എം. ആരിഫ് എന്നിവര്‍ മത്സരിക്കാനാണ് ഇടതുമുന്നണിയില്‍ ധാരണ. പാലക്കാട്ട് എ. വിജയരാഘവന്‍ മത്സര രംഗത്തേക്ക് വരും. ആലത്തൂര്‍ കെ. രാധാകൃഷ്ണന്‍ മത്സരിക്കാനാണ് സിപിഎം സെക്രട്ടറിയേറ്റില്‍ ധാരണയായത്. കോഴിക്കോട്ട് മുതിര്‍ന്ന നേതാവ് എളമരം കരീം മത്സരിക്കുമെന്നാണ് സൂചന. ജില്ലാ കമ്മറ്റിയുടെ പട്ടികയില്‍ എളമരം കരീമാണ് ഇടം പിടിച്ചത്. വടകരയില്‍ മുന്‍ മന്ത്രി കെ. കെ. ശൈലജയെ മത്സരിപ്പിക്കാനാണ് ധാരണ. കണ്ണൂര്‍ എം. വി. ജയരാജനും കാസറകോട് എന്‍. വി. ബാലകൃഷ്ണനുമാണ് പട്ടികയിലിടം പിടിച്ചത്. എറണാകുളം, ചാലക്കുടി സീറ്റില്‍ ധാരണയായില്ല.

Advertisement