കടയിലേക്ക് കാറിടിച്ച് കയറ്റി കൊല്ലാന്‍ ശ്രമം; പ്രതിയെ അറസ്റ്റ് ചെയ്തു

Advertisement

ചടയമംഗലം: ചടയമംഗലത്ത് അംഗ പരിമിതന്റെ കടയിലേക്ക് കാറിടിച്ച് കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു. ആയൂര്‍ ശില്പ ബാറിന് സമീപം താമസിക്കുന്ന കല്ലുവിള വീട്ടില്‍ സദ്ദാമിനെ (32)യാണ് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാത്രി 9.30ന് പ്രതി അംഗ പരിമിതനായ ആയൂര്‍ രാധാമണി മന്ദിരത്തില്‍ മോഹനന്റെ കടയ്ക്ക് സമീപം കാര്‍ നിര്‍ത്തുകയും പ്രതി വണ്ടിയില്‍ നിന്ന് ഇറങ്ങാതെ മോഹനനോട് സിഗരറ്റ് എടുത്തു കൊടുക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ സിഗരറ്റ് കാറിലേക്ക് കൊണ്ടു കൊടുക്കാത്തതിന്റെ വിരോധം നിമിത്തം കാര്‍ പിറകിലോട്ട് എടുത്ത് മോഹനന്റെ കടയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു.
രണ്ടുപ്രാവശ്യമാണ് പ്രതി കാര്‍ ഇടിച്ച് കടയിലേക്ക് കയറ്റിയത്. എന്നാല്‍ പ്രതിയുമായി തനിക്ക് യാതൊരു മുന്‍വൈരാഗ്യവും ഇല്ലായെന്നും സിഗരറ്റ് എടുത്തു കൊടുക്കാത്തതിന്റെ കാരണം കൊണ്ടാണ് തന്നെ വണ്ടിയിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നും മോഹനന്‍ പറഞ്ഞു. മോഹനന്റെ ഇടതു കാലിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തിനുശേഷം വീട്ടിലെത്തിയ പ്രതി സ്വന്തം വീട്ടിലെ ഉപകരണങ്ങള്‍ മുഴുവനായും അടിച്ചു തകര്‍ക്കുകയും ചെയ്തു. വാഹനം പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
മുന്‍പ് അബ്കാരി കേസിലും വധശ്രമക്കേസിലും ഇയാള്‍ പ്രതിയായിട്ടുണ്ടെന്ന് പോലീസ് പറയുന്നു. മനഃപ്പൂര്‍വമായ വധശ്രമത്തിലാണ് ഇപ്പോള്‍ ചടയമംഗലം പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സിഐ സുനീഷ്, എസ്‌ഐ മോനിഷ്, എസ്‌ഐ ദിലീപ്, ജിഎസ്‌ഐ അലക്‌സ്, എഎസ്‌ഐ ശ്രീകുമാര്‍ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്.

Advertisement