ഭാര്യയെയും കൈക്കുഞ്ഞിനേയും ആക്രമിച്ച കേസില്‍ ഭര്‍ത്താവിന് മൂന്ന് വര്‍ഷം തടവും പിഴയും

Advertisement

കൊല്ലം: ഭാര്യയെയും കൈക്കുഞ്ഞിനേയും ആക്രമിച്ച കേസില്‍ ഭര്‍ത്താവിന് മൂന്ന് വര്‍ഷം തടവും ഇരുപത്തയ്യായിരം രൂപ പിഴയും. തഴുത്തല, കിഴവൂര്‍ ചേരിയില്‍ സുധീഷ് ഭവനില്‍ സുധീഷിനെ (29)യാണ് കൊല്ലം ജില്ലാ ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി പി.എന്‍. വിനോദ് ശിക്ഷിച്ച് ഉത്തരവായത്. ഭാര്യയുടെ പണയംവെച്ച സ്വര്‍ണ്ണം തിരികെ എടുക്കുന്നതിനെപ്പറ്റി ചോദിച്ചതിലുള്ള വിരോധം നിമിത്തം ഭാര്യയെ തടിക്കഷ്ണം കൊണ്ട് തലയ്ക്ക് അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ഒന്നര വയസ്സുള്ള ഇവരുടെ കുഞ്ഞിനെ എടുത്തെറിയുകയും ചെയ്തതായും പരാതിയില്‍ പറയുന്നു.
പിഴ തുക ഭാര്യയ്ക്ക് നല്‍കാനും ഉത്തരവില്‍ പറയുന്നു. കുഞ്ഞിനെ എടുത്തെറിഞ്ഞ കുറ്റത്തിന് ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരം 3 മാസം തടവ് കൂടി വിധിച്ചിട്ടുണ്ട്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ സിസിന്‍ ജി. മുണ്ടയ്ക്കല്‍ ഹാജരായി.

Advertisement