കരുനാഗപ്പള്ളിയിൽ ഓപ്പൺ ഫ്ലൈ ഓവർ നിർമ്മിക്കുമെന്ന് ആരിഫ് എംപിക്ക് കേന്ദ്രമന്ത്രിയുടെ മറുപടി

Advertisement

കരുനാഗപ്പള്ളി. ദീർഘനാളത്തെ അനിശ്ചിതത്വത്തിനൊടുവിൽ ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി നഗരഭാഗത്ത് ഓപ്പൺ ഫ്ലൈ ഓവർ നിർമ്മിക്കുമെന്ന് കേന്ദ്ര ഉപരിതലഗതാഗത വകുപ്പുമന്ത്രി നിതിൻ ഗഡ്കരി ലോക്‌സഭയിൽ വ്യക്തമാക്കി. ഇതു സംബന്ധിച്ച എ.എം.ആരിഫ് എം.പി.യുടെ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ആദ്യം ഈ ഭാഗത്ത് ഗ്രേഡ് സെപ്പറേറ്റർ മാതൃകയിൽ മേൽപ്പാലം പണിയാനായിരുന്നു തീരുമാനം എങ്കിലും നഗരം രണ്ടായിമുറിക്കപ്പെടും എന്നതിനാൽ വിഷയം ശ്രദ്ധയിൽപ്പെടുത്തി ഫ്ളൈ ഓവർ പണിയാൻ തീരുമാനം എടുപ്പിച്ചതിൽ ചാരിതാർത്ഥ്യമുണ്ടെന്ന് എം.പി. വ്യക്തമാക്കി. തുറവൂർ മുതൽ കരുനാഗപ്പള്ളി വരെയുള്ള ഭാഗത്ത് ആകെ 9 ഫ്ലൈ ഓവറുകളും 41 അടിപ്പാതകളുമാണ്‌ നിർമ്മിക്കുക എന്ന് മറുപടിയിൽ വ്യക്തമാക്കി.

തുറവൂർ മുതൽ പറവൂർ വരെയുള്ള ഭാഗത്തെ പണികൾ 2024 സെപ്തംബറിലും പറവൂർ- കൊറ്റുകുളങ്ങര ഭാഗം 2025 ഫെബ്രുവരിയിലും കൊറ്റുകുളങ്ങര-കൊല്ലം ഭാഗം 2024 ഒക്ടോബർ മാസത്തിലും അരൂർ-തുറവൂർ ഉയരപ്പാത 2026 ജനുവരിയിലും പൂർത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു.

Advertisement