നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കുറ്റവാളിയെ കാപ്പ പ്രകാരം തടവിലാക്കി

Advertisement

കൊല്ലം. ഇരവിപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 2018 മുതല്‍ നിരവധി കേസുകളില്‍ പ്രതിയായ കുറ്റവാളിയെ കാപ്പാ പ്രകാരം തടവിലാക്കി.

കൊല്ലം താലൂക്കില്‍ വടക്കേവിള വില്ലേജില്‍ ക്രസന്‍റ് നഗര്‍ 79, ചെറിയഴികത്ത് വീട്ടില്‍ വാവാച്ചി എന്ന റിയാസ് (34) നെയാണ് ഇരവിപുരം പോലീസ് ആറുമാസത്തേക്ക് കരുതല്‍ തടങ്കലിലാക്കിയത്. 2018 മുതല്‍ 2023 വരെ റിപ്പോര്‍ട്ട് ചെയ്ത ആറ് ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയാണ്. വധശ്രമം, നരഹത്യശ്രമം, വ്യക്തികള്‍ക്ക് നേരെയുള്ള കയ്യേറ്റം, അതിക്രമം, കഠിന ദേഹോപദ്രവമേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, കൊലപാതകശ്രമം തുടങ്ങിയവയാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരുക്കുന്ന കുറ്റങ്ങള്‍.

2022 ല്‍ ആശുപത്രി ജീവനക്കാരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതിനും ആശുപത്രി ഉപകരണങ്ങള്‍ക്ക് കേടുപാട് വരുത്തിയതിനും ഇയാള്‍ക്കെതിരെ ഇരവിപുരം പോലീസ് കേസ് എടുത്തിരുന്നു. കൊടുംകുറ്റവാളിയായ ഇയാള്‍ക്കെതിരെ കാപ്പ ചുമത്തുന്നതിന്‍റെ ഭാഗമായി ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ് ഐ.പി.എസ് ജില്ലാ കളക്ടറും ജില്ലാ മജിസ്ട്രേറ്റും കൂടിയായ അഫ്സാന പര്‍വീണ്‍ ഐ.എ.എസ്സ് ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കരുതല്‍ തടങ്കലിന് ഉത്തരവായത്. ഇയാളെ ആറ് മാസത്തെ കരുതല്‍ തടങ്കലിനായി പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.

Advertisement