എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത നയം: മുഖ്യമന്ത്രി

Advertisement

കൊല്ലം.’എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനതല റവന്യൂ ദിനാഘോഷവും അവാര്‍ഡ് വിതരണവും സി കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭൂമിയുടെ വിതരണം, അവകാശം, വിനിയോഗം എന്നിവയില്‍ ഉണ്ടായ കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് അനുസരിച്ചു റവന്യൂ വകുപ്പും സാങ്കേതികാധിഷ്ഠിതമായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ടുപോകുന്നതിന് പുതിയ കാലത്തിന്റെ അവസരം ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഭൂമിയുടെ കൈവശാവകാശം, രേഖകള്‍ കൃത്യമായി ലഭ്യമാക്കല്‍ എന്നിവ ലക്ഷ്യമിട്ട് നടത്തുന്ന ‘എന്റെ ഭൂമി’ ഡിജിറ്റല്‍ റിസര്‍വെ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ പൂര്‍ത്തിയാക്കും.

സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ നടപ്പാക്കുന്നതോടെ ഭൂസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. ഭൂമിയുടെ കൈവശാവകാശത്തില്‍ കൃത്രിമവും ഇരട്ടിപ്പും ഉണ്ടാവിലെന്ന് ഉറപ്പാക്കാന്‍ യുണീക് തണ്ടപ്പേര്‍ സംവിധാനം നടപ്പാക്കി. ഇത്തരത്തില്‍ ഭൂരേഖകള്‍ കൃത്യവും സുരക്ഷിതവുമാക്കുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുജന സേവനങ്ങള്‍ ജനോന്മുഖമാക്കുന്നതിനാണ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഇതു വരെ 54535 പട്ടയങ്ങള്‍ വിതരണം ചെയ്തു. സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള നൂറുദിന പരിപാടികളോടനുബന്ധിച്ച് 40000 പട്ടയങ്ങള്‍ കൂടി വിതരണം ചെയ്യുന്നതിന് നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഭൂരഹിതര്‍ക്കുള്ള ഭൂമി ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ഊര്‍ജിതമായി പുരോഗമിക്കുന്നു. സംസ്ഥാനത്ത് ഭൂരഹതിരായി ആരും ഉണ്ടാകാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഒരു കുടുംബത്തിന് മൂന്നു സെന്റ് ഭൂമി എന്ന് കണക്കാക്കിയാല്‍ പോലും 10,500 ഏക്കര്‍ വേണ്ടി വരും. ലാന്‍ഡ് ബോര്‍ഡ് കേസുകള്‍ തീര്‍പ്പാക്കിയാല്‍ 8210 ഏക്കര്‍ ഭൂമി വിതരണത്തിന് ലഭ്യമാകും. മിച്ചഭൂമി കേസുകള്‍ തീര്‍പ്പാക്കുന്നതിനായി 77 താലൂക്ക് ലാന്‍ഡ് ബോര്‍ഡുകളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തും.ഇതു പൂര്‍ത്തിയായാല്‍ ഭൂരഹിതര്‍ക്കെല്ലാം നല്‍കുന്നതിനുള്ള ഭൂമി സജ്ജമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സര്‍ക്കാരിന്റെ ക്ഷേമ-വികസന പ്രവര്‍ത്തനങ്ങള്‍ എല്ലാവരിലുമെത്തിക്കുന്നതിന് പൊതുജന പങ്കാളിത്തത്തോടെയുള്ള ഭരണനിര്‍വഹണം സാധ്യമാക്കുന്നതിന്റെ ഭാഗമായി വില്ലേജ്തല ജനകീയ സമിതികളും പുനസംഘടിപ്പിച്ചിട്ടുണ്ട്.
അര്‍ഹമായ സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ കാലതാമസം, സേവനങ്ങള്‍ നിഷേധിക്കപ്പെടുന്ന സാഹചര്യം എന്നിവ സൃഷ്ടിക്കാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണം. സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായി സേവന രീതികള്‍ പരിഷ്‌കരിക്കുന്നതിന് ഉദ്യോഗസ്ഥര്‍ മുന്നോട്ട് വരണം. നവകേരള നിര്‍മിതിയില്‍ റവന്യൂ വകുപ്പിന്റെ പങ്ക് ഏറെ പ്രധാനപ്പെട്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വകുപ്പിലെ സേവനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്ന റവന്യൂ ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ യൂട്യൂബ് ചാനലും പ്രകാശനം ചെയ്തു.
നാലു വര്‍ഷത്തിനകം സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറുമെന്ന് പരിപാടിയില്‍ അധ്യക്ഷനായ റവന്യൂ- ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. രജിസ്‌ട്രേഷന്‍, റവന്യൂ, സര്‍വേ വകുപ്പുകളുടെ പോര്‍ട്ടലുകള്‍ ഏകീകരിച്ച് സംയോജിത പോര്‍ട്ടല്‍ സംവിധാനം നിലവില്‍ വരുന്നതോടെ തര്‍ക്കങ്ങളും മറ്റ് തടസ്സങ്ങളും ഇല്ലാതാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭൂമി സമയബന്ധിതമായി ഏറ്റെടുക്കുന്നത്തിലൂടെ നാടിനെ വികസനത്തിന്റെ പാതയിലേക്ക് നയിക്കുന്ന പ്രവര്‍ത്തനങ്ങളാണ് റവന്യൂ വകുപ്പ് നടത്തുന്നതെന്ന് മുഖ്യാതിഥിയായ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. വകുപ്പിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്ന ശ്രദ്ധേയ ഇടപെടല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുമെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തെ മികച്ച ജില്ലാ കളക്ടര്‍ക്കുള്ള അവാര്‍ഡ് എ. ഗീത (വയനാട്), സബ് കളക്ടര്‍ക്കുള്ള അവാര്‍ഡ് ആര്‍. ശ്രീലക്ഷ്മി (മാനന്തവാടി) എന്നിവര്‍ക്ക് ഉള്‍പ്പെടെ 60 അവാര്‍ഡുകള്‍ പരിപാടിയില്‍ വിതരണം ചെയ്തു.
എ.എം ആരിഫ് എം.പി, എം.എല്‍.എമാരായ എം.നൗഷാദ്, സുജിത്ത് വിജയന്‍പിള്ള, പി.എസ്.സുപാല്‍, മേയര്‍ പ്രസന്ന ഏണസ്റ്റ്, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ റ്റി.വി.അനുപമ, റവന്യു ദിനാഘോഷ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കൂടിയായ കൊല്ലം ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വ്വീണ്‍ , സംസ്ഥാനത്തെ മറ്റ് 13 ജില്ലകളിലെയും കളക്ടര്‍മാര്‍, റവന്യു ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement