പോരുവഴിയിൽ വയോധികയെ മർദ്ദിക്കുന്നത് തടയാനെത്തിയ യുവാവിനെ വെട്ടികൊല്ലാൻ ശ്രമം;രണ്ട് പ്രതികൾ അറസ്റ്റിൽ

Advertisement

ചക്കുവളളി:പോരുവഴി വടക്കേ മുറിയിൽ വീട്ടമ്മയായ വയോധികയെ മർദ്ദിക്കുന്നത് തടയാനെത്തിയ യുവാവിനെ വെട്ടികൊല്ലാൻ ശ്രമിച്ച കേസ്സിൽ രണ്ട് പ്രതികൾ അറസ്റ്റിൽ.പോരുവഴി വടക്കേമുറി ജയചന്ദ്ര ഭവനത്തിൽ ജയചന്ദ്രൻ(32) ആണ് വെട്ടേറ്റത്.മുഖത്ത് ഗുരുതരമായി പരിക്കേറ്റ ജയചന്ദ്രനെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വടക്കേമുറി മുകേഷ് ഭവനത്തിൽ മുകേഷ്,അനിതാ ഭവനിൽ അനിൽ കുമാർ എന്നിവരാണ് അറസ്റ്റിലായത്.ബുധനാഴ്ച രാത്രിയിലാണ് വയോധികയെ മുകേഷും അനിൽ കുമാറും ചേർന്ന് മർദ്ദിച്ചത്.ജയചന്ദ്രനും സുഹൃത്തുക്കളും ചേർന്ന് തടസം പിടിക്കുകയും വയോധികയെ മർദ്ദനത്തിൽ നിന്നും രക്ഷപ്പെടുത്തുകയും ചെയ്തു.ഇതിലുള്ള വൈരാഗ്യം നിമിത്തമാണ് പ്രതികൾ വ്യാഴം പുലർച്ച 2 ഓടെ ജയചന്ദ്രനെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്.

മലനട ക്ഷേത്രത്തിലെ പള്ളിപ്പാനയുടെ ഭാഗമായുള്ള പറയിടീൽ ഘോഷയാത്ര കഴിഞ്ഞ് മടങ്ങി എത്തിയ ശേഷം കരക്കെട്ട് സമിതിയുടെ സെക്രട്ടറി കൂടിയായ ജയചന്ദ്രനും സുഹൃത്തുക്കളും ചേർന്ന് താലപ്പൊലിയുടെ ഭാഗമായി വഴിയരികിൽ കുത്തിയിരുന്ന വിളക്കുകൾ നീക്കം ചെയ്യുന്ന അവസരത്തിലാണ് ആക്രമണം നടന്നത്.കുരു മുളകുസ്പ്രേ അടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു ആക്രമണം.തുടർന്ന് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി കൂടിയായ മുകേഷ് വടിവാൾ കൊണ്ട് ജയചന്ദ്രനെ വെട്ടുകയായിരുന്നു.ശൂരനാട് സി.ഐ ജോസഫ് ലിയോൺ എസ്.ഐ രാജൻ ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

Advertisement