തിരുവല്ല: മാത്യു കുഴൽനാടന്റെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് മറുപടി പറയേണ്ട ആവശ്യമില്ലെന്ന് തിരുവല്ല നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി മാത്യു ടി തോമസ്. ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. കേരളത്തിലുള്ള ജനങ്ങൾ ഇവയെല്ലാം തള്ളിക്കളയുമെന്ന പൂർണ ബോധ്യമുണ്ട്. സെൻട്രൽ വാട്ടർ കമീഷനും ചെന്നൈ ഐഐടിയിലെ സാങ്കേതിക വിദഗ്ധരും പ്രളയം സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് നൽകിയിട്ടുണ്ട്.
പൂർണമായും അതിതീവ്രമഴ കാരണമുണ്ടായ മഴയാണെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. സ്പിൽവേയുടെ എല്ലാ ഷട്ടറുകളും തുറന്നിരുന്നു. ഷട്ടർ തുറന്നില്ല എന്ന ആരോപണം തെറ്റാണ്. തെരഞ്ഞെടുപ്പിന് മുമ്പ് ഇത്തരം കള്ളങ്ങൾ പറയുന്നത് എന്തിനാണെന്ന് എല്ലാവർക്കും അറിയാം. കോടതിയെ ബുദ്ധിമുട്ടിക്കരുതെന്ന് ഹൈക്കോടതിയും സുപ്രീംകോടതിയും താക്കീത് നൽകി വിട്ടതാണ്. വീണ്ടും ബുദ്ധിമുട്ടിക്കാനായി വന്നിരിക്കുകയാണ് കുഴൽനാടൻ എന്നും മാത്യു ടി തോമസ് പറഞ്ഞു.
വിഷയത്തിൽ പരിശോധിച്ച് നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. വിഷയത്തെപ്പറ്റി നിയമസഭയിൽ ചർച്ച ചെയ്തപ്പോൾ മാത്യു കുഴൽനാടൻ ഈ വിഷയങ്ങളൊന്നും ഉന്നയിച്ചില്ല. ഇപ്പോൾ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഇത്തരം ആരോപണങ്ങളുമായി എത്തിയതെന്നും കെ കൃഷ്ണൻകുട്ടി പറഞ്ഞു.




































