തിരുവനന്തപുരം:നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ നവജാത ശിശുവിന്റെ മരണം ഡോക്ടറെ സസ്‌പെൻഡ് ചെയ്തു. നടപടി ഗൈനകോളജി വിഭാഗം കൺസൾട്ടന്റ് ഡോ. ബിന്ദു സുന്ദറിന് എതിരെ. സസ്‌പെൻഷൻ ചികിത്സ പിഴവ് ആരോപണങ്ങൾക്ക് പുറമെ കൈക്കൂലി ആരോപണവും ഉയർന്ന സാഹചര്യത്തിലാണ് നടപടി.
അന്വേഷണത്തിനും അച്ചടക്ക നടപടിക്കും വിധേയമായി സസ്‌പെൻഡ് ചെയ്യുകയായിരുന്നു.ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ കൊല്ലം പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്കാണ് ബിന്ദുവിനെ സ്ഥലം മാറ്റിയത്. ഇത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് എസ്എടി ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെയാണ് ഇതിനായി നിയോഗിച്ചത്. പീഡിയാട്രിക്, ഗൈനക്കോളജി, അനസ്‌തേഷ്യ വിഭാഗങ്ങളിലെ ഡോക്ടര്‍മാരാണ് സംഘത്തിലുള്ളത്. ഇന്ന് തന്നെ അന്വേഷിച്ച് അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
ഡോക്ടര്‍ ബിന്ദുവിനെതിരെ മുന്‍പും പരാതികള്‍ ഉയര്‍ന്നിരുന്നു. പ്രസവ ശസ്ത്രക്രിയക്ക് വിധേയയായ യുവതിയുടെ ജനനേന്ദ്രിയത്തിലൂടെ ശരീര വിസര്‍ജ്യം പുറത്തേക്ക് പോകുന്നെന്ന പരാതിയില്‍ ഡോ. ബിന്ദുവിനെതിരെ ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും അന്വേഷണം നടക്കുന്നുണ്ട്. ഇതിനിടെയാണ് സിസേറിയനിടെ കുഞ്ഞ് മരിച്ചെന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്.






























