ഡ്രൈവിങ് ടെസ്റ്റുകള്‍ക്ക് ഇന്ന് മുതൽ നിയന്ത്രണം

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍ക്ക് ഇന്ന് മുതൽ നിയന്ത്രണം. ഒരുകേന്ദ്രത്തില്‍ 50 പേരുടെ ടെസ്റ്റ് നടത്തിയാല്‍ മതിയെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ നിര്‍ദേശിച്ചിരുന്നു. ദിവസവും 180 എണ്ണം വരെയുണ്ടായിരുന്ന ടെസ്റ്റുകളാണ് വെട്ടിക്കുറച്ചത്. ഇന്നലെ ചേര്‍ന്ന ആര്‍ടിഒമാരുടെ യോഗത്തിലാണ് മന്ത്രിയുടെ നിര്‍ദേശം.
എന്നാല്‍ ഈ അപേക്ഷകരെ എങ്ങനെ തെരഞ്ഞെടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന് വ്യക്തതയില്ല. മെയ് ഒന്നു മുതല്‍ നടപ്പിലാക്കാനിരിക്കുന്ന പരിഷ്‌ക്കരണത്തിന്റെ ഭാഗമാണ് പുതിയ നിയന്ത്രണങ്ങള്‍. പുതിയ തീരുമാനത്തില്‍ പ്രതിഷേധവുമായി ഡ്രൈവിങ് സ്‌കൂള്‍ ജീവനക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, ഗണേഷ് കുമാര്‍ വന്ന ശേഷം സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരിച്ച് ഉത്തരവിറങ്ങി. മാറ്റങ്ങള്‍ മെയ് ഒന്ന് മുതലാണ് പ്രബല്യത്തില്‍ വരിക. പ്രതിദിനം ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ടവരുടെ എണ്ണം 30 ആയി നിജപ്പെടുത്തി. ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കുന്ന വാഹനത്തില്‍ ടെസ്റ്റ് റെക്കോര്‍ഡ് ചെയ്യാനുള്ള ഡാഷ്ബോര്‍ഡ് ക്യാമറ ഘടിപ്പിക്കണം തുടങ്ങി നിരവധി മാറ്റങ്ങളാണ് പരിഷ്‌കരിച്ച ടെസ്റ്റിനുള്ളത്.

Advertisement