11 മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം; അമ്മയും കാമുകനും പിടിയില്‍

Advertisement

മലപ്പുറം തിരൂരില്‍ 11 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേര്‍ന്നു കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് കടലൂര്‍ സ്വദേശികളായ ജയസൂര്യന്‍, ശ്രീപ്രിയ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്നു മാസം മുന്‍പാണ് കൊലപാതകം നടത്തിയതെന്നാണു പൊലീസ് നിഗമനം.
യുവതി ഭര്‍ത്താവ് മണിപാലനെ ഉപേക്ഷിച്ച് മൂന്നു മാസം മുന്‍പാണ് തിരൂരിലെത്തിയത്. കഴിഞ്ഞ ദിവസം ബന്ധുക്കളിലൊരാള്‍ ഇവരെ യാദൃശ്ചികമായി കണ്ടതോടെയാണു സംഭവം പുറത്തായത്. കുട്ടി ഇവരുടെ കൂടെയില്ലാത്തതിനാല്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
മൂന്ന് മാസം മുന്‍പ് കുഞ്ഞിനെ കൊന്നതാണെന്ന് അമ്മ ശ്രീപ്രിയ പൊലീസില്‍ മൊഴി നല്‍കി. ജയസൂര്യനും അച്ഛനും ചേര്‍ന്നാണ് കുഞ്ഞിനെ കൊന്നതെന്നും മൃതദേഹം ട്രെയിനില്‍ കൊണ്ടുപോയി തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഒരു സ്റ്റെപ്പില്‍ ഉപേക്ഷിക്കുകയായിരുന്നെന്നും മൊഴിയില്‍ പറയുന്നു. യുവതിയുമായി പൊലീസ് തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് തിരിച്ചു.
കുഞ്ഞിനെ ക്രൂരമായി മര്‍ദിച്ചെന്ന് കുറ്റകൃത്യം പൊലീസിനെ അറിയിച്ച ബന്ധുവായ വിജയ പറഞ്ഞു. അമ്മയെ പൂട്ടിയിട്ട ശേഷമായിരുന്നു കുഞ്ഞിനെ മര്‍ദിച്ചത് പൈപ്പ് ഉപയോഗിച്ച് അടിച്ചെന്നും വിജയ പറഞ്ഞു. അതേസമയം കൊലപാതകത്തില്‍ യുവതിയുടെ കാമുകന്റെ പിതാവിനും മാതാവിനും പങ്കുണ്ടെന്നു പൊലീസ് സംശയിക്കുന്നു. ഇവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Advertisement