കാണാതായ ഒമ്പതാം ക്ലാസുകാരി തിരികെ എത്തിയ സംഭവം, ദുരൂഹത തുടരുന്നു

Advertisement

തിരുവല്ല. ഒമ്പതാം ക്ലാസുകാരിയെ കാണാതായ സംഭവം വന്‍ വാര്‍ത്തയും പൊലീസ് അന്വേഷണവുമായതോടെയാണ് കുട്ടിയെ തിരികെ എത്തിച്ചെന്ന് വ്യക്തമായി. തിരുവല്ല പോലീസ് സ്റ്റേഷനിൽ ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് പെൺകുട്ടി എത്തിയത്. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ തൃശ്ശൂർ സ്വദേശികളായ അതുൽ, അഖിൽ എന്നിവരും ഇവരെ സഹായിച്ച ജയരാജ് എന്നയാളും പോലീസിന്റെ പിടിയിലായി. പെൺകുട്ടിയെ സ്റ്റേഷൻ പരിസരത്ത് എത്തിച്ചശേഷം രണ്ടു യുവാക്കളും ഇവിടെ നിന്നു മുങ്ങുകയായിരുന്നു.

വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് തിരുവല്ലയിലെ സ്കൂളിലേക്ക് പോയ ഒൻപതാം ക്ലാസുകാരിയെ കാണാതാകുന്നത്. തുടർന്ന് സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ രണ്ട് യുവാക്കളാണ് പെൺകുട്ടിയെ കൊണ്ടുപോയതെന്ന് വ്യക്തമായി ‘പക്ഷെ ഇവരെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഇതോടെ ഇന്നലെ പ്രതികളുടെ സിസിടി വി ദൃശ്യങ്ങൾ പൊലീസ് തന്നെ പുറത്തുവിട്ടു .

ഇതോടെ ഇന്ന് രാവിലെ പെൺകുട്ടിയെ തിരുവല്ലയിൽ എത്തിച്ച ശേഷം പ്രതികൾ മുങ്ങുകയായിരുന്നു. പെൺകുട്ടി സ്വയമാണ് തിരുവല്ല സ്‌റ്റേഷനിൽ ഹാജരായത് ഇതും കടത്തിക്കൊണ്ടുപോയവരുടെ ഉപദേശപ്രകാരമാണ്. മൂവാറ്റുപുഴ കെ എസ് ആർട്ടിസി ബസ് സ്റ്റാൻ്റ് പരിസരത്ത് വെച്ചാണ് തൃശൂർ സ്വദേശിയായ അതുൽ പിടിയിലാകുന്നത്. ഇയാളോടൊപ്പമുണ്ടായിരുന്ന അജിൽ എന്നയാളെ തൃശൂർ അന്തിക്കാടു നിന്നും പിന്നീട് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇരുവർക്കും സഹായം നൽകിയ തൃശൂർ സ്വദേശിയായ ജയരാജും പിടിയിലായിട്ടുണ്ട്. പെൺകുട്ടിയുടെ മൊഴി വിശദമായി പരിശോധിച്ച ശേഷം മാധ്യമങ്ങളെ കാണുമെന്ന് തിരുവല്ല ഡിവൈഎസ്പി .എസ് അഷാദ് അറിയിച്ചു.നിലവിൽ തട്ടിക്കൊണ്ടു പോകലിനാണ് മൂന്നുപേർക്കും എതിരെ പോലീസ് കേസെടുത്തിട്ടുള്ളത്

Advertisement