ശബരിമലയിലെ നടവരവില്‍ 18 കോടിയുടെ കുറവ്

Advertisement

ശബരിമലയിലെ നടവരവില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 18 കോടിയുടെ കുറവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. മണ്ഡലകാലം 39 ദിവസം പിന്നിട്ടപ്പോള്‍ ശബരിമലയിലെ നടവരവ് 204.30 കോടി രൂപയാണ്. ഡിസംബര്‍ 25 വരെയുള്ള മൊത്തം നടവരവ് 204,30,76,704 രൂപയാണ്. കഴിഞ്ഞ വര്‍ഷം 222.98കോടിയായിരുന്നു വരുമാനം. കുത്തകലേലം, കാണിക്കയായി ലഭിച്ച നാണയങ്ങള്‍ എന്നിവ കൂടി എണ്ണിക്കഴിയുമ്പോള്‍ ഈ കണക്കില്‍ കാര്യമായ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
63.89 കോടി രൂപയാണ് കാണിക്കയായി ലഭിച്ചത്. അരവണ വില്‍പനയിലൂടെ 96.32 കോടി രൂപ ലഭിച്ചു. 12 കോടിയില്‍പ്പരമാണ് അപ്പം വില്‍പനയിലൂടെ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലകാലം തുടങ്ങി ഡിസംബര്‍ 25 വരെ ശബരിമലയില്‍ 31,43,163 പേരാണു ദര്‍ശനം നടത്തിയത്. ദേവസ്വം ബോര്‍ഡിന്റെ അന്നദാനമണ്ഡപത്തിലൂടെ ഡിസംബര്‍ 25 വരെ 7,25,049 പേര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കി.
പമ്പാ ഹില്‍ടോപ്പില്‍ രണ്ടായിരം ചെറുവാഹനങ്ങള്‍ക്കു പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ടെന്നും ഇക്കാര്യത്തില്‍ അനുമതി തേടി ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ വീണ്ടും സമീപിച്ചിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു. മണ്ഡലപൂജയ്ക്കുശേഷം ഡിസംബര്‍ 27ന് വൈകീട്ട് 11ന് മണിക്ക് ശബരിമല നട അടക്കും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30ന് വൈകീട്ട് വീണ്ടും നട തുറക്കും.ജനുവരി 15നാണ് മകരവിളക്ക്. ജനുവരി 20 വരെ ഭക്തര്‍ക്കു ദര്‍ശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും.

Advertisement