തിരുവല്ലയിലെ നവജാത ശിശുവിന്റെ മരണം; തുടര്‍ച്ചയായി വെള്ളം മുഖത്തേക്ക് ഒഴിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ്…. കുഞ്ഞിന്റെ അമ്മ കസ്റ്റഡിയില്‍

Advertisement

തിരുവല്ലയിലെ നവജാത ശിശുകൊല്ലപ്പെട്ടത് കുഞ്ഞിന്റെ മുഖത്തേക്ക് തുടര്‍ച്ചയായി വെള്ളം ഒഴിച്ചതിനെതുടര്‍ന്നെന്ന് പോലീസ്. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ മല്ലപ്പള്ളി സ്വദേശിനി നീതുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാവിലെയാണ് നീതു പെണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ പുറത്തുള്ള സ്ഥാപനത്തിന്റെ കരാര്‍ ജീവനക്കാരിയായി, നഴ്സിങ് അസിസ്റ്റന്റായി ജോലി ചെയ്തു വരികയായിരുന്നു.
ഈ സ്ഥാപനം തന്നെ ജീവനക്കാര്‍ക്ക് എടുത്തു നല്‍കിയ ഹോസ്റ്റലില്‍ വെച്ചായിരുന്നു പ്രസവം. അമിതമായ രക്തസ്രാവം ഉണ്ടായതിനെത്തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ യുവതിയുടെ ബന്ധുക്കളെ വിവരം അറിയിച്ചു. ബന്ധുക്കളെത്തി യുവതിയെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രസവത്തെത്തുടര്‍ന്നുള്ള രക്തസ്രാവമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
പ്രസവശേഷം കുഞ്ഞിനെ മടിയില്‍ കിടത്തി തുടര്‍ച്ചയായി വെള്ളം മുഖത്തേക്ക് ഒഴിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് യുവതി ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങിമരണം എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. കൊലപാതകത്തില്‍ നീതുവിന്റെ കാമുകനായ തൃശൂര്‍ സ്വദേശിക്ക് പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. അവിവാഹിതയായ നീതു ഗര്‍ഭിണി ആണെന്ന വിവരം ബന്ധുക്കളോടും സുഹൃത്തുക്കളോടും മറച്ചു വെക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു.

Advertisement