ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഘം കൂടുതല്‍ കുട്ടികളെ ലക്ഷ്യമിട്ടു?… ദൃശ്യങ്ങള്‍ പുറത്ത്

Advertisement

ഓയൂരില്‍ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഘം കൂടുതല്‍ കുട്ടികളെയും ലക്ഷ്യമിട്ടിരുന്നതായി സൂചന. അബിഗേല്‍ സാറയെ തട്ടിക്കൊണ്ടുപോകുന്നതിന് മണിക്കൂര്‍ മുന്‍പ് പള്ളിക്കല്‍ മൂതല ഭാഗത്ത് റോഡരികില്‍ ഒറ്റക്ക് നില്‍ക്കുകയായിരുന്ന കുട്ടിയെയും ഇത്തരത്തില്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചതായുള്ള വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ഒറ്റയ്ക്ക് നിന്നിരുന്ന കുട്ടിയുടെ സമീപത്തുവച്ച് ഒരു കാര്‍ വേഗത കുറയ്ക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
ഇത്തരത്തില്‍ മറ്റ് കുട്ടികളെയും ഈ സംഘം ലക്ഷ്യമിട്ടിരുന്നോ എന്നുള്ള സംശയം കൂടുതല്‍ ശക്തമാകുകയാണ്. കുട്ടിയുടെ അമ്മയും മറ്റും എത്തുന്നതോടെ വേഗതകുറച്ചിരുന്ന കാര്‍ അവിടെ നിന്ന് വേഗത്തില്‍ പോകുന്നതും പിന്നീട് അഞ്ച് മിനിറ്റിനകം കാര്‍ തിരിച്ചെത്തി അവിടെ നിര്‍ത്തിയിടുന്നതും ദൃശ്യങ്ങളില്‍ കാണാം. പിന്നീട് ഓയൂര്‍ ഭാഗത്തേക്ക് പോയ ഈ കാറിലാണ് അബിഗേലിനെ തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികളെ കുറിച്ച് ഇപ്പോഴും പോലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കാറിന്റെ യാത്ര വളരെ ദുരൂഹമാണ്. തിങ്കളാഴ്ച വൈകിട്ട് കുട്ടിയെ ബലമായി വാഹനത്തില്‍ പിടിച്ചുകയറ്റിയ സംഘം നേരെ പോയത് വര്‍ക്കല കല്ലുവാതുക്കല്‍ ഭാഗത്തേക്കാണെന്ന് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. തട്ടിക്കൊണ്ടുപോയ ദിവസം രാത്രി ഒറ്റ നിലയുള്ള വലിയ വീട്ടിലാണ് കഴിഞ്ഞതെന്ന് അബിഗേല്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
സംശയനിഴലിലുള്ള മുപ്പതോളം സ്ത്രീകളുടെ ചിത്രങ്ങള്‍ പോലീസ് അബിഗേലിനെ കാണിച്ചെങ്കിലും തിരിച്ചറിയാനായില്ല. അബിഗേല്‍ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് രേഖാചിത്രം തയാറാക്കാനുള്ള ശ്രമത്തിലാണ് പോലീസ്. തട്ടിയെടുത്തതിനു പിന്നാലെ അബിഗേലിനു മയങ്ങാന്‍ മരുന്നു നല്‍കിയെന്ന സംശയത്തെ തുടര്‍ന്ന് കുട്ടിയുടെ രക്തവും മൂത്രവും പോലീസ് രാസപരിശോധനയ്ക്ക് അയച്ചു.

Advertisement