വിലക്ക് ലംഘിച്ച് എ ഗ്രൂപ്പ് റാലി,ആര്യാടൻ ഷൗക്കത്തിന് ഒരാഴ്ച വിലക്ക്, വീണ്ടും വിശദീകരണം തേടും

Advertisement

തിരുവനന്തപുരം.കെ.പി.സി.സി വിലക്ക് ലംഘിച്ച് എ ഗ്രൂപ്പ് റാലി നടത്തിയ സംഭവത്തിൽ ആര്യാടൻ ഷൗക്കത്തിൽ നിന്നും വീണ്ടും വിശദീകരണം തേടും. ഒരാഴ്ച പാര്‍ട്ടി പരിപാടികളില്‍ ഷൗക്കത്ത് പങ്കെടുക്കരുത്. ഇന്നലെ ചേർന്ന കെ പി സി സി അച്ചടക്ക സമിതി യോഗത്തിലാണ് തീരുമാനം.


കെപിസിസിക്ക് നൽകിയ വിശദീകരണം തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് തീരുമാനം. കെപിസിസി നിർദേശം ലംഘിച്ചു വിമതനീക്കം നടത്തിയ ഷൗക്കത്തിനെതിരെ കർശന നടപടി വേണമെന്നാണ് യോഗത്തിലെ പൊതു തീരുമാനം. അതേസമയം
പലസ്തീൻ ഐക്യദാർഡ്യ പരിപാടി മാത്രമാണ് നടത്തിയതെന്നും,ഗ്രൂപ്പ് പ്രവർത്തനം നടത്തിയിട്ടില്ലെന്നുമാണ് എ. ഗ്രൂപ്പിന്റെ വാദം.മതപണ്ഡിതരടക്കം വരാമെന്നേറ്റ് റാലി മാറ്റിവച്ചിരുന്നെങ്കില്‍ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്നായിരുന്നു ഷൗക്കത്തിന്‍റെ മറുപടി.

കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് ,യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി , മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി വി.എ കരീം , ഡിസിസി വൈസ് പ്രസിഡന്റ് , ട്രഷറർ , 10 ജനറൽ സെക്രട്ടറിമാർ തുടങ്ങിയ നേതാക്കൾ റാലിക്ക് നേതൃത്വം നൽകിയത്. ആയിരക്കണക്കിന് പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.

പാർട്ടിയിലെ പ്രശ്നങ്ങളുടെ ഭാഗമായല്ല റാലി എന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി പറഞ്ഞു.

ആര്യാടൻ ഷൗകത്തിനെതിരെ ശക്തമായ നടപടി വേണമെന്ന ഡിസിസിയുടെ ആവശ്യവും ഇന്നലെ ചേർന്ന സംസ്ഥാന അച്ചടക്ക സമിതി പരിഗണിച്ചു.

Advertisement