‘പാഠപുസ്തകങ്ങളിൽ ഭാരതം എന്ന പേരുമാറ്റം ഭരണഘടനാ വിരുദ്ധമല്ല’: പിന്തുണച്ച് ഗവർണർ

Advertisement

തിരുവനന്തപുരം: രാജ്യത്തെ സ്കൂൾ പാഠപുസ്തകങ്ങളിൽനിന്ന് ‘ഇന്ത്യ’ ഒഴിവാക്കി ‘ഭാരതം’ എന്നാക്കി മാറ്റാനുള്ള എൻസിഇആർടി സോഷ്യൽ സയൻസ് സമിതിയുടെ ശുപാർശയെ പിന്തുണച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എൻസിഇആർടി പുസ്തകങ്ങളിലെ പേരുമാറ്റം ഭരണഘടനാ വിരുദ്ധമല്ലെന്നു ഗവർണർ പറഞ്ഞു.

ഭാരതം എന്ന പേര് കൂടുതലായി ഉപയോഗിക്കുമെന്നു മാത്രമാണ് അധികൃതർ പറഞ്ഞത്. ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടിട്ടില്ല. ഇന്ത്യ, ഭാരതം എന്നീ രണ്ടു പേരുകളും ഭരണഘടനയിൽ ഉള്ളതാണെന്നും ഗവർണർ വ്യക്തമാക്കി.

പ്രഫ. സി.ഐ.ഐസക്കിന്റെ അധ്യക്ഷതയിലുള്ള സമിതിയാണു പേരുമാറ്റത്തിനു ശുപാർശ ചെയ്തത്. ‘‘7000 വർഷത്തിലേറെ പഴക്കമുള്ള വിഷ്ണുപുരാണത്തിൽ ഭാരതം എന്നു പരാമർശിച്ചിട്ടുണ്ട്. കാളിദാസനും ഈ പേര് ഉപയോഗിച്ചിട്ടുണ്ട്. 1757ലെ പ്ലാസി യുദ്ധത്തിനു ശേഷമാണ് ‘ഇന്ത്യ’ സജീവമായത്. 12–ാം ക്ലാസ് വരെ പാഠപുസ്തകങ്ങളിൽ ഭാരതം എന്ന് ഉപയോഗിക്കണമെന്ന ശുപാർശ ഈ സാഹചര്യത്തിലാണു നൽകിയത്’’– ഐസക് ചൂണ്ടിക്കാട്ടി.

സംസ്ഥാന ശിശുക്ഷേമ സമിതിക്കെതിരെ ഉയർന്നത് ഗുരുതരമായ പരാതികളാണെന്നും അവയെല്ലാം കേന്ദ്രസർക്കാരിനു കൈമാറിയെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ശിശുക്ഷേമ സമിതിയിലെ അഴിമതിയിൽ പ്രതിഷേധിച്ച് ഗവർണർ രക്ഷാധികാരി സ്ഥാനം ഒഴിഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ്, സ്ഥാപനത്തിനു നേരെയുള്ള ആരോപണങ്ങൾ ഗുരുതരമാണെന്ന് ഗവർണർ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

ശിശുക്ഷേമ സമിതിക്കെതിരെ ധാരാളം പരാതികൾ ലഭിച്ചതായി ഗവർണർ പറഞ്ഞു. അവ കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന് അയച്ചു. അവർ നൽകിയ മറുപടിയിൽ ഗവർണർ രക്ഷാധികാരി സ്ഥാനത്തുനിന്നു മാറുകയാണ് നല്ലതെന്നു സൂചിപ്പിച്ചിരുന്നു. സമിതിക്കെതിരെ ഉയർന്ന പരാതികളിൽ സർക്കാരിനോട് അന്വേഷണം ആവശ്യപ്പെടുമെന്നും ഗവർണർ വ്യക്തമാക്കി.

ശിശുക്ഷേമ സമിതിയുടെ പ്രസിഡന്റ് മുഖ്യമന്ത്രി പിണറായി വിജയനാണ്. സ്ഥാനം ഒഴിഞ്ഞതായി ഔദ്യോഗികമായി അറിയിച്ചിട്ടും സമിതിയുടെ വെബ്സൈറ്റിൽനിന്നു ഗവർണറുടെ പേര് ഒഴിവാക്കിയിട്ടില്ല. ഇതിലുള്ള അതൃപ്തി രാജ്ഭവൻ സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

Advertisement