മാതാ അമൃതാനന്ദമയിദേവിയുടെ സപ്തതി ആഘോഷം ഇന്ന്, വിപുലമായ ക്രമീകരണങ്ങൾ

Advertisement

മാതാ അമൃതാനന്ദമയിദേവിയുടെ സപ്തതി ആഘോഷം ഇന്ന്. അമൃതപുരിയിലെ അമൃത വിശ്വവിദ്യാപീഠം ക്യാമ്പസിലെ പ്രത്യേക വേദിയിലാണ് ചടങ്ങുകൾ നടക്കുന്നത്. ജന്മദിനാഘോഷത്തിന്റെ ഭാഗമായുള്ള പ്രഭാഷണ പരമ്പരകളും മറ്റും ഇന്നലെ ആരംഭിച്ചിരുന്നു.
ജന്മദിനമായ സെപ്റ്റംബർ 27നാണ് എല്ലാ വർഷവും ആഘോഷമെങ്കിലും ഇക്കുറി അതു ജന്മനക്ഷത്രമായ കാർത്തിക നാളിലാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒരു ലക്ഷത്തോളം പേർ അമൃതപുരിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവർക്കുള്ള സൗകര്യങ്ങളൊരുക്കാൻ 15,000 ത്തോളം വളന്റിയർമാർ സേവനസന്നദ്ധരായുണ്ടാകും. ഗതാഗതക്രമീകരണങ്ങൾക്കായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ സഹായവുമുണ്ടാകും. സുരക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഡിഐജി ആർ.നിശാന്തിനി, സിറ്റി  പോലീസ് കമ്മീഷണർ മെറിൻ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസങ്ങളിൽ അമൃതപുരിയിലെത്തിയിരുന്നു. ജൻമദിനാഘോഷ ചടങ്ങുകളുടെ ഭാഗമായി ഇന്ന് 9 മണിക്ക് ഗുരുപാദപൂജ,  തുടർന്ന് മാതാ അമൃതാനന്ദമയി ദേവി ജൻമദിന സന്ദേശം നൽകും.  ധ്യാനം, വിശ്വശാന്തി പ്രാർത്ഥന എന്നിവയുമുണ്ടാകും. 11 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ 193 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, തമിഴ്‌നാട് ഗവർണർ ആർ.എൻ രവി, കേന്ദ്രമന്ത്രി മഹേന്ദ്രനാഥ് പാണ്ഡേ, കേന്ദ്ര സഹമന്ത്രിമാരായ അശ്വിനി കുമാർ ചൗബേ, വി.മുരളീധരൻ, നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.  
തുടർന്ന് അമേരിക്കയിലെ ബോസ്റ്റൺ ഗ്ലോബൽ ഫോറവും മൈക്കൽ ഡ്യൂക്കാക്കിസ് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് ‘ വേൾഡ് ലീഡർ ഫോർ പീസ് ആന്റ് സെക്യൂരിറ്റി പുരസ്‌കാരം മാതാ അമൃതാനന്ദമയി ദേവിക്ക് സമർപ്പിക്കും. തുടർന്ന് അമൃതകീർത്തി പുരസ്‌കാര വിതരണം, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ അമൃതശ്രീ പദ്ധതി വിപുലീകരണ പദ്ധതിയുടെ ഉദ്ഘാടനം, രാജ്യമെമ്പാടുമായി അമൃതശ്രീ തൊഴിൽ നൈപുണ്യ വികസനകേന്ദ്രങ്ങളിൽ നിന്നായി പരിശീലനം പൂർത്തിയാക്കിയ ആദ്യബാച്ചിലെ 5000 സ്ത്രീകൾക്കുള്ള ബിരുദദാന വിതരണം, 300 പേർക്ക് നൽകുന്ന  ചികിത്സാ സഹായ പദ്ധതിയുടെ ഉദ്ഘാടനം, 108 സമൂഹ വിവാഹം, നാല് ലക്ഷം പേർക്കുള്ള വസ്ത്രദാനം എന്നിവയുണ്ടാകും.
 ശാന്തിയുടെ ചെറുമൺതരികൾ ( ഗ്രെയിൻസ് ഓഫ് പീസ് ) എന്ന സന്ദേശവുമായി ഐക്യരാഷ്ട്ര സംഘടനയിലുൾപ്പെട്ട 193 രാജ്യങ്ങളിൽ നിന്നുള്ള മണ്ണും പതാകകളുമായി 70 പ്രതിനിധികൾ ജൻമദിനാഘോഷച്ചടങ്ങിൽ പങ്കെടുക്കും.

Advertisement