കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്, കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന അന്തര്‍ധാര വ്യക്തമാക്കുന്നതെന്ന് കെ സുരേന്ദ്രന്‍

Advertisement

തിരുവനന്തപുരം . കരുവന്നൂർ സഹകരണ ബാങ്ക് അഴിമതിയിലെ ഇഡി അന്വേഷണത്തിനെതിരെ മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി നടത്തിയ പ്രസ്താവന സഹകരണ അഴിമതിയിലെ ഇടത്-വലത് ഐക്യത്തിൻ്റെ തെളിവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇഡിക്കെതിരെ വീണ്ടും യുഡിഎഫും എൽഡിഎഫും ഒരുമിച്ച് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാൻ സാധ്യതയുണ്ട്. കുഞ്ഞാലിക്കുട്ടിയും പിണറായി വിജയനും ഒരേ മാസപ്പടി പുസ്തകത്തിലെ പേരുകാരാണ്.

നോട്ട് നിരോധന സമയത്ത് സഹകരണബാങ്കുകൾ വഴി നടന്ന കള്ളപ്പണം വെളുപ്പിക്കൽ ന്യായീകരിക്കാൻ ഒരുമിച്ച് സമരം ചെയ്തവരാണ് പിണറായി വിജയനും രമേശ് ചെന്നിത്തലയും.സഹകരണ ബാങ്കുകൾ തട്ടിപ്പ് നടത്താനും കള്ളപ്പണം വെളുപ്പിക്കാനുമുള്ള ഇടങ്ങളായത് കൊണ്ട് കേന്ദ്ര ഏജൻസികളെ തടയേണ്ടത് ഇവരുടെ പൊതു ആവശ്യമാണ്. മലപ്പുറം എആർ നഗർ സഹകരണബാങ്കിലെ തട്ടിപ്പിന് പിന്നിൽ മുസ്ലിംലീഗാണെങ്കിൽ കരുവന്നൂരിൽ അത് സിപിഎമ്മാണെന്ന വ്യത്യാസം മാത്രമേയുള്ളൂ. ലീഗുകാർ ചന്ദ്രിക പത്രത്തിൻ്റെ പേരിൽ 10 കോടി വെളുപ്പിച്ചത് സിപിഎമ്മുകാരുടെ സഹകരണ ബാങ്കിലായിരുന്നുവെന്നതിൽ തന്നെ അന്തർധാര വ്യക്തമാണെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു.

Advertisement