പി എസ് സിയുടെ പഴുത് മുതലാക്കി, വ്യാജ സർട്ടിഫിക്കറ്റിൽ പണി പാളി

Advertisement

തിരുവനന്തപുരം : പൊലീസ് ബാൻഡിലേക്കുള്ള നിയമനത്തിനായി പി.എസ്.സിക്ക് നൽകാൻ വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയ സ്ഥാപനത്തിനെതിരെ പൊലീസ് കേസെടുക്കും. വാദ്യോപകരണങ്ങൾ പഠിക്കാത്തവർക്കും പരീക്ഷയിൽ പങ്കെടുക്കാൻ വ്യാജ സർട്ടിഫിക്കറ്റ് നൽകുന്ന വാർത്ത പുറത്ത് വന്നതിനെ തുടർന്നാണ് കേസെടുത്ത് അന്വേഷണം നടത്താൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത് കുമാർ നിർദ്ദേശം നൽകിയത്.

ഇന്റലിജൻസും അന്വേഷണം തുടങ്ങി. വ്യാജ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്ത നെയ്യാറ്റിൻകര നെല്ലിമൂടിലുള്ള ജീവൻ മ്യൂസിക്ക് അക്കാദമിയെന്ന സ്ഥാപനത്തിൽ സ്പെഷ്യൽ ബ്രാഞ്ച് പരിശോധന നടത്തി. സമാനമായി മറ്റ് സ്ഥാപനങ്ങളും സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടോയെന്ന് പി.എസ്.സി വിജിലൻസും പരിശോധിക്കും.

പൊലീസ് സേനയുടെ ഭാഗമായ ബാൻറ് സംഘത്തിൽ ചേരാനാണ് പിഎസ് സി ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചത്. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയും സംഗീത ഉപകരണങ്ങൾ വായിക്കാനുള്ള പരിചയവുമായിരുന്നു യോഗ്യത. എഴുത്തു പരീക്ഷക്ക് ശേഷം ഉദ്യോഗാർത്ഥികളോട് ഒരു വർഷത്തെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് സൈറ്റിൽ അപ്ലോഡ് ചെയ്യാൻ പിഎസ്സി ആവശ്യപ്പെട്ടു. സംഗീതപഠനം പൂർത്തിയാക്കിയ സ്ഥാപനത്തിന്റെ സ‌ർഫിക്കറ്റോ, മാർക്ക് ലിസ്റ്റോ പിഎസ്.സി ആവശ്യപ്പെട്ടിരുന്നില്ല.

പിഎസ്സിയുടെ ഈ പഴുത് മുതലാക്കി വ്യാപക തട്ടിപ്പ് നടക്കുന്നെന്ന വിവരമാണ് പുറത്ത് വന്നത്. നെയ്യാറ്റിൻകരയിൽ പ്രവർത്തിക്കുന്ന ജീവന മ്യൂസിസ് അക്കാദമിയെന്ന സ്ഥാപനം പൊലീസ് ബാൻറിൽ ജോലി ചെയ്തിരുന്ന പൊലീസുകാരന്റെ ഉടമസ്ഥതയിലുള്ളതാണ്. ഇവിടെ 3000 രൂപ കൊടുത്താൽ പിഎസ് സിക്ക് സമർപ്പിക്കേണ്ട രേഖകൾ ലഭിക്കും.

Advertisement